മതിൽ പണിത് ഉസ്മാൻ ഖ്വാജയും ലബൂഷെയ്നും; ആസ്ട്രേലിയ വൻ ലീഡിലേക്ക്

ഇൻഡോർ: സ്പിൻ ആക്രമണത്തെ ചെറുക്കാൻ പ്രതിരോധ മതിൽ പണിത് ആസ്ട്രേലിയൻ ബാറ്റർമാർ. ഒമ്പത് റൺസെടുത്ത ഓപണർ ട്രാവിസ് ഹെഡിനെ രവീന്ദ്ര ജദേജ ഉടൻ മടക്കിയെങ്കിലും സഹ ഓപണർ ഉസ്മാൻ ഖ്വാജയും വൺഡൗണായെത്തിയ മാർനസ് ലബൂഷെയ്നും ചേർന്ന് ശക്തമായ ചെറുത്തുനിൽപ്പ് നടത്തുകയായിരുന്നു. 40 ഓവർ പിന്നിടുമ്പോൾ രണ്ടിന് 120 എന്ന നിലയിലാണ് സന്ദർശകർ. 91 പന്ത് നേരിട്ട് 31 റൺസ് മാത്രം നേടി പ്രതിരോധിച്ചു കളിച്ച ലബൂഷെയ്നിനെ ജദേജ ബൗൾഡാക്കി. 139 പന്തിൽ 60 റൺസ് നേടി ഉസ്മാൻ ഖ്വാജ ക്രീസിലുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കെ ആസ്ട്രേലിയക്ക് 11 റൺസ് ലീഡായി. മൂന്ന് റൺസുമായി സ്റ്റീവൻ സ്മിത്താണ് ഖ്വാജക്കൊപ്പം ക്രീസിൽ.

ആസ്ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 109 റൺസിന് പുറത്തായിരുന്നു. മാത്യു കുനേമൻ, നഥാൻ ലിയോൺ എന്നിവരുടെ സ്പിൻ ആക്രമണമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. കുനേമൻ അഞ്ചും ലിയോൺ മൂന്നും വിക്കറ്റെടുത്തപ്പോൾ ടോഡ് മർഫി ഒരു വിക്കറ്റെടുത്തു. 22 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

കഴിഞ്ഞ മത്സരങ്ങളിൽ സമ്പൂർണ പരാജയമായ ഓപണർ ലോകേഷ് രാഹുലിന് പകരം ശുഭ്മാൻ ഗില്ലിനെ ഓപണറായി നിയോഗിച്ചാണ് ഇന്ത്യ ഇറങ്ങിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഗില്ലിന് പക്ഷെ അധികം ആയുസുണ്ടായില്ല. 18 പന്തിൽ 21 റൺസെടുത്ത താരത്തെ ​മാത്യു കുനേമൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയെ കുനേമനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പീറ്റർ കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 12 റൺസായിരുന്നു രോഹിതിന്റെ സംഭാവന. ഒരു റൺസെടുത്ത ചേതേശ്വർ പൂജാരയുടെ കുറ്റി ലിയോൺ പിഴുതു. നാല് റൺസെടുത്ത രവീന്ദ്ര ജദേജയെ ലിയോൺ കുനേമന്റെ കൈകളിലെത്തിച്ചു.

റൺസെടുക്കും മുമ്പ് ശ്രേയസ് അയ്യ​രുടെ സ്റ്റമ്പിളക്കി കുനേമൻ വീണ്ടും പ്രഹരമേൽപിച്ചു. വിരാട് കോഹ്‍ലിയും ശ്രീകർ ഭരതും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 22 റൺസെടുത്ത കോഹ്‍ലിയെ മർഫി വിക്കറ്റിന് മുമ്പിൽ കുടുക്കിയപ്പോൾ ഭരതിനെ ലിയോണും അതേ രീതിൽ പുറത്താക്കി. മൂന്ന് റൺസെടുത്ത അശ്വിനെയും 17 റൺസെടുത്ത ഉമേഷ് യാദവിനെയും കുനേമൻ മടക്കി. മുഹമ്മദ് സിറാജ് റൺസെടുക്കും മുമ്പ് റണ്ണൗട്ടായും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സിന് വിരാമമായി. അക്സർ പട്ടേൽ 12 റൺസുമായി പുറത്താവാതെ നിന്നു.

Tags:    
News Summary - Usman Khawaja and Labuschagne built the wall; Australia to a huge lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.