ഇസ്ലാമാബാദ്: ഇന്ത്യൻ ഡ്രസിങ് റൂമിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് വിരാട് കോഹ്‌ലി ട്വൻറി20 ക്യാപ്റ്റൻസി ഒഴിഞ്ഞതിൽ നിന്ന് മനസിലാകുന്നതെന്ന് പാകിസ്താൻ മുൻ താരം മുഷ്താഖ് അഹമദ്. കോഹ്‌ലി സമീപ ഭാവിയിൽ തന്നെ ട്വൻറി20യിൽ നിന്ന് വിരമിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വൻറി20 ലോകകപ്പിന് േശഷം ഫോർമാറ്റിലെ നായക സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനായും താരം ഇനിയുണ്ടാകില്ല.
'വിജയിച്ച ഒരു ക്യാപ്റ്റൻ നായക സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ, ഡ്രസിങ് റൂമിൽ എല്ലാം ശരിയല്ല എന്നാണ് അർഥമാക്കുന്നത്. ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇപ്പോൾ രണ്ട് ഗ്രൂപ്പുകളുണ്ട്. മുംബൈ, ഡൽഹി ഗ്രൂപ്പുകൾ' -മുഷ്താഖ് പറഞ്ഞു. സൂപ്പർ 12ൽ നമീബിയക്കെതിരായ അവസാന മത്സരം വിജയിച്ചാണ് ഇന്ത്യൻ ട്വൻറി20 ടീമിന്റെ നായക സ്ഥാനത്തോട് കോഹ്‌ലി ബൈബൈ പറഞ്ഞത്.
'അന്താരാഷ്ട്ര ട്വൻറി20 മത്സരങ്ങളിൽ നിന്ന് കോഹ്‌ലി ഉടൻ വിരമിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഐ.പി.എല്ലിൽ തുടർന്നേക്കും. ഈ ഫോർമാറ്റിൽ അദ്ദേഹം ചെയ്യേണ്ടതെല്ലാം ചെയ്ത് തീർത്തതായി ഞാൻ കരുതുന്നു'- മുഷ്താഖ് ജിയോ ടി.വിയോട് പറഞ്ഞു.
2012ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐ.സി.സി ടൂർണമെൻറിന്റെ സെമി കാണാതെ പുറത്താകുന്നത്. ഐ.പി.എൽ കാരണമാണ് ഇന്ത്യ ട്വൻറി20 ലോകകപ്പിന്റെ സെമി കാണാതെ പുറത്തായതെന്നും മുൻ സ്പിന്നർ അഭിപ്രായപ്പെട്ടു. ബയോ ബബ്ലിൽ ഏറെ നാൾ കഴിഞ്ഞതിന്റെ ക്ഷീണവും മടുപ്പും ഇന്ത്യൻ താരങ്ങളെ ഏറെ തളർത്തിയതായും അത് അവരുടെ പ്രകടനത്തെ ബാധിച്ചതായും 51കാരൻ പറഞ്ഞു.
പാകിസ്താൻ മുൻ നായകൻ ഇൻസമാമുൽ ഹഖും ഐ.പി.എൽ ഇന്ത്യയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. കളിക്കാർ മനുഷ്യൻമാരാണെന്നും ദീർഘകാലം ബയോബബ്ലിൾ തുടരുന്നത് അത്ര എളുപ്പമല്ലെന്നുമാണ് ഇൻസി പറഞ്ഞത്.
പാകിസ്താന്റെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ മുഷ്താഖ് ഇംഗ്ലണ്ട് ടീമിന്റെ സ്പിൻ കൺസൽട്ടൻറായിരുന്നു. ഏസ്റ്റ്വൈൽ, ഡൽഹി ഡെയർഡെവിൾസ് ടീമുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.