ഒമാൻ ടീം അംഗങ്ങൾ (ഫയൽ)
മസ്കത്ത്: ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഒമാൻ ടീമിനെ ആഖിബ് ഇല്യാസ് നയിക്കും. പരിചയ സമ്പന്നർക്ക് പ്രാധാന്യം നൽകി കഴിഞ്ഞ ദിവസമണ് 15 അംഗ ടീമിനെ ഒമാൻ ക്രിക്കറ്റ് അധികൃതർ പ്രഖ്യാപിച്ചത്. സീഷാൻ മഖ്സൂദ്, അയാൻ ഖാൻ, കശ്യപ് പ്രജാപതി, ഷോയിബ് ഖാൻ, മുഹമ്മദ് നദീം, പ്രതീക് അത്താവലെ, മുഹമ്മദ് നസീം, ഖാലിദ് കയിൽ, മെഹ്റാൻ ഖാൻ, ബിലാൽ ഖാൻ, കലീമുല്ല, അഹ്മദ് ഫയാസ് ബട്ട്, ഷക്കീൽ അഹ്മദ്, റഫീഉല്ലാ എന്നിവരാണ് ടീമിൽ ഇടം പടിച്ച താരങ്ങൾ: മുഖ്യ പരിശീലകൻ: ദുലീപ് മെൻഡിസ്.
കഴിഞ്ഞ വർഷം നവംബറിൽ നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ സെമിയിൽ ബഹ്റൈനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഒമാൻ കുട്ടിക്രിക്കറ്റിന്റെ നടുമുറ്റത്തേക്ക് നടന്നു കയറിയത്.
ട്വന്റി20 ലോകകപ്പിലേക്ക് മൂന്നാം പ്രാവശ്യമാണ് സുൽത്താനേറ്റ് വരുന്നത്. ഇതിന് മുമ്പ് 2016ലും 2021ലും ഒമാൻ ലോകകപ്പ് യോഗ്യത നേടിയിരുന്നു. യോഗ്യത റൗണ്ടിലുടനീളം ബാറ്റർമാരും ബൗളർമാരും നടത്തിയ മികച്ച പ്രകടനമാണ് ഒമാന് ലോകകപ്പ് യോഗ്യത നേടാൻ സഹായിച്ചത്.
ലോകകപ്പിന് മുന്നോടിയായി കഴിഞ്ഞ മാസങ്ങളിൽ നടന്ന വിവിധ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് ദുലീപ് മെൻഡിസിനും കുട്ടികൾക്കും പ്രതീക്ഷക്ക് വകനൽകുന്ന ഘടകങ്ങളാണ്. നാലു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങൾ.
നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിൽ പ്രവേശിക്കും. ഇംഗ്ലണ്ട്, ആസ്ട്രേലിയ, നമീബിയ, സ്കോട്ട്ലൻഡ് എന്നിവരോടൊപ്പം ഗ്രൂപ് ബിയിലാണ് ഒമാൻ. ഇന്ത്യ, പാകിസ്താൻ, യു.എസ്, കാനഡ, അയർലൻഡ് എന്നിവരാണ് ഗ്രൂപ് എയിൽ വരുന്ന ടീമുകൾ. ഗ്രൂപ് സിയിൽ ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്താൻ, ഉഗാണ്ട, പാപ്പ്വ ന്യൂ ഗിനിയും ഡിയിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്സ്, നേപ്പാൾ എന്നിവരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ജൂൺ ഒന്നിന് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു.എസും കാനഡയും തമ്മിൽ ഏറ്റുമുട്ടും.
ജൂൺ 29ന് കരീബിയൻ ദ്വീപായ ബാർബഡോസിലാണ് ഫൈനൽ. ജൂൺ രണ്ടിന് നമീബിയക്കെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. അഞ്ചിന് ആസ്ട്രേലിയ ഒമ്പതിന് സ്കോട്ട്ലൻഡ്, 13ന് ഇംഗ്ലണ്ട് എന്നിവരുമായാണ് ഗ്രൂപ് ഘട്ടത്തിലുള്ള ഒമാന്റെ മറ്റ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.