മെൽബൺ: അവസാന നിമിഷം പാക് പര്യടനത്തിൽ നിന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പിന്മാറിയതിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നില്ല. പാക് വംശജനായ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയാണ് രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. പാകിസ്താനിലോ ബംഗ്ലാദേശിലോ കളിക്കില്ലെന്ന് പറയുന്ന പോലെ ഒരു ടീമും ഇന്ത്യയിൽ കളിക്കില്ലെന്ന് പറയില്ലെന്നും ഇപ്പോൾ ക്രിക്കറ്റിൽ 'പണമാണ് സംസാരിക്കുന്നതെ'ന്നും ഖവാജ ആഞ്ഞടിച്ചു.
'കളി തുടങ്ങുന്നതിനു തൊട്ടുമുമ്പ് സുരക്ഷ കാരണം പറഞ്ഞ് ന്യൂസിലൻഡ് പിന്മാറുകയും ഇംഗ്ലണ്ടും പിന്മാറ്റം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ക്രിക്കറ്റിനെ വീണ്ടും തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരാൻ പാകിസ്താൻ നടത്തിയ ശ്രമങ്ങൾക്കാണ് തിരിച്ചടിയേറ്റത്. കളിക്കാർക്കും സംഘടനകൾക്കും പാകിസ്താനിലോ ബംഗ്ലാദേശിലോ കളിക്കില്ലെന്ന് എളുപ്പത്തിൽ പറയാൻ കഴിയും. പക്ഷേ, ഇന്ത്യയിൽ കളിക്കില്ലെന്ന് പറയാൻ അവർക്കാവില്ല. കാരണം, പണമാണ് സംസാരിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം' ആസ്ട്രേലിയൻ ടെസ്റ്റ് ടീമിെൻറ മുൻ ഓപണർ തുറന്നടിച്ചു.
പാകിസ്താനിൽ അടുത്ത വർഷം ആസ്ട്രേലിയ പര്യടനം നടത്തുമെന്നും പാകിസ്താൻ സുരക്ഷിതമാണെന്നും ഖവാജ കൂട്ടിച്ചേർത്തു. അഞ്ചാം വയസ്സിൽ പാകിസ്താനിൽ നിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് ഖവാജയുടെ കുടുംബം.
അതിനിടയിൽ, ന്യൂസിലൻഡും ഇംഗ്ലണ്ടും പരമ്പരയിൽ നിന്ന് പിന്മാറിയതിനാൽ ആസ്ട്രേലിയയെ പാകിസ്താനിലേക്ക് ക്ഷണിച്ചുകൊണ്ട് മുൻ പാക് പേസ് ബൗളർ വഖാർ യൂനസ് രംഗത്തുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് പാകിസ്താനെന്നും കനത്ത സുരക്ഷയാണ് ടീമുകൾക്ക് ഒരുക്കുന്നതെന്നും വഖാർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.