കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രില്ലർ പോരിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിന് നാടകീയ ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നു വിക്കറ്റിനാണ് ലഖ്നോ പരാജയപ്പെടുത്തിയത്.
വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി കളംനിറഞ്ഞ മുകുൾ ചൗധരിയാണ് ലഖ്നോവിന്‍റെ വിജയശിൽപി. അവസാന ഓവറിൽ ലഖ്നോവിന് ജയിക്കാൻ 14 റൺസാണ് വേണ്ടിയിരുന്നത്. രണ്ടു സിക്സടക്കം നേടി ചൗധരി ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചു. ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റിനാണ് 181ലെത്തിയത്. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് ലഖ്നോ ലക്ഷ്യത്തിലെത്തിയത്. ഏഴു സിക്സും രണ്ടു ഫോറുമടങ്ങുന്നതാണ് ചൗധരിയുടെ ഇന്നിങ്സ്. ആയുഷ് ബദോനിയും അർധ സെഞ്ച്വറി നേടി. 34 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം 54 റൺസെടുത്തു.
മുൻനിര തകർന്നടിഞ്ഞ്, കൈവിട്ട മത്സരമാണ് ബദോനിയും അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ചൗധരിയും ചേർന്ന് കൊൽക്കത്തയിൽനിന്ന് തട്ടിപ്പറിച്ചെടുത്തത്. ഓപ്പണർമാരായ മിച്ചൽ മാർഷ് (11 പന്തിൽ 15), എയ്ഡൻ മാർക്രം (15 പന്തിൽ 22), നായകൻ ഋഷഭ് പന്ത് (ഒമ്പത് പന്തിൽ 10), നിക്കോളാസ് പൂരാൻ (15 പന്തിൽ 13) എന്നിവരെല്ലാം നിരാശപ്പെടുത്തി. 16 ഓവറിൽ ഏഴിന് 128 എന്ന നിലയിൽ തോൽവി ഉറപ്പിച്ച ലഖ്നോവിനെയാണ് ചൗധരി ഒറ്റക്ക് വിജയിപ്പിച്ചത്. സീസണിൽ ലഖ്നോവിന്‍റെ രണ്ടാം ജയവും കൊൽക്കത്തയുടെ മൂന്നാം തോൽവിയും.
ആംഗ്രിഷ് രഘുവംശിയാണ് (33 പന്തിൽ 45 റൺസ്) കൊൽക്കത്തയുടെ ടോപ് സ്കോറർ. ക്യാപ്റ്റനും നായകനുമായ അജിൻക്യ രഹാനെ 24 പന്തിൽ 41 റൺസ് ചേർത്തു. റോവ്മാൻ പവൽ 24 പന്തിൽ 39ഉം കാമറൂൺ ഗ്രീൻ 24 പന്തിൽ 32ഉം റൺസുമായി പുറത്താവാതെ നിന്നു. രണ്ടാം ഓവറിൽത്തന്നെ ഓപണർ ഫിൻ അലൻ (9) പ്രിൻസ് യാദവിന് വിക്കറ്റ് സമ്മാനിച്ചു. രഹാനെ-രഘുവംശി കൂട്ടുകെട്ടാണ് കെ.കെ.ആറിനെ കരകയറ്റിയത്. 11ാം ഓവറിൽ രഹാനെയെ മുഹമ്മദ് ഷമിയുടെ കൈകളിലെത്തിച്ച് ദിഗ്വേഷ് രാത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. സ്കോർ ബോർഡിൽ അപ്പോൾ 99. നാല് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു നായക പ്രകടനം.
താമസിയാതെ രഘുവംശിക്കും മടങ്ങാൻ നേരമായി. അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെട്ട ഇന്നിങ്സ് എയ്ഡൻ മാർക്രത്തിന്റെ കൈകളിൽ അവസാനിച്ചു. മണിമാരൻ സിദ്ധാർഥിനായിരുന്നു വിക്കറ്റ്. റിങ്കു സിങ്ങിന്റെ സംഭാവന ഏഴ് പന്തിൽ നാല് റൺസ്. ആവേഷ് ഖാൻ എറിഞ്ഞ 14ാം ഓവറിൽ റിങ്കുവിന്റെ കുറ്റി തെറിക്കുമ്പോൾ സ്കോർ ബോർഡിൽ 111.
പവലിന്റെ തകർപ്പനടികൾ സ്കോർ ബോർഡിൽ ചെറിയ ചലനമുണ്ടാക്കി. മറുഭാഗത്ത് ഗ്രീൻ പിടിച്ചുനിന്നു. എങ്കിലും അവസാന ഓവറുകളിൽ വേണ്ടത്ര സ്കോർ ചെയ്യാൻ കൊൽക്കത്തക്കായില്ല. നാല് ഫോറും രണ്ട് സിക്സുമാണ് പവലിന്റെ ഇന്നിങ്സിൽ പിറന്നത്. മൂന്ന് ഫോറും ഒരു സിക്സും ഗ്രീനും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.