കാൻബറ: ആസ്ട്രേലിയൻ മണ്ണിൽ ഏകദിന പരമ്പരയിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാൻ വെള്ളിയാഴ്ച ട്വൻറി20 മത്സരത്തിന് കാൻബറ മൈതാനിയിൽ ഇറങ്ങുമ്പോൾ കോഹ്ലിക്ക് ആത്മവിശ്വാസമേകുന്നത് കണക്കുകളിലെ ചില കളികളാണ്. ഒപ്പം ഏകദിന പരമ്പര തൂത്തുവാരാനൊരുങ്ങിയ ഓസീസിൽനിന്ന് മൂന്നാം മത്സരം ഉജ്ജ്വലമായി പിടിച്ചുവാങ്ങിയതിെൻറ ആവേശവും.
ട്വൻറി20യിൽ തുടർച്ചയായ ഒമ്പതു മത്സരങ്ങൾ തോൽക്കാതെയാണ് ഇന്ത്യ മൂന്നു മത്സരങ്ങളുടെ ട്വൻറി20 പരമ്പയിലിറങ്ങുന്നത്. ഐ.പി.എൽ പരമ്പരയിൽ തിളങ്ങിയ താരങ്ങളുടെ മികവുകൂടി ആവർത്തിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ വരുതിയിലാകും.
ഐ.പി.എല്ലിൽ ഓസീസ് ബാറ്റ്സ്മാൻമാരുടെ പ്രകടനം ദയനീയമായിരുന്നു. ആരോൺ ഫിഞ്ചും, സ്റ്റീവൻ സ്മിത്തും ഗ്ലെൻ മാക്സ്വെല്ലുമൊക്കെ അമ്പേ പരാജയമായിരുന്നപ്പോൾ ഓസീസ് പെരുമ കാത്തത് ഡേവിഡ് വാർണർ മാത്രമായിരുന്നു. പക്ഷേ, ആ ഫോമില്ലായ്മയൊന്നും ഓസീസ് താരങ്ങൾ ഏകദിനത്തിൽ ആവർത്തിച്ചില്ല. വാർണറും ഫിഞ്ചും സ്മിത്തും മാക്സ്വെല്ലുമായിരുന്നു ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. അതുതന്നെയാണ് കുട്ടിക്രിക്കറ്റിനിറങ്ങുമ്പോൾ ഇന്ത്യയെ ഭയപ്പെടുത്തുന്നതും. വാർണർ പരിക്കേറ്റ് കളിക്കുന്നില്ല എന്നതിൽ ആശ്വസിക്കാൻ ഇന്ത്യക്കു വകയില്ല. കാരണം, ട്വൻറി20യിൽ ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട ബാറ്റ്സ്മാൻ രോഹിത് ശർമയും കളിക്കുന്നില്ല.
രോഹിതിെൻറ അഭാവത്തിൽ ലോകേഷ് രാഹുൽതന്നെയായിരിക്കും ശിഖർ ധവാനൊപ്പം ഇന്നിങ്സ് തുടങ്ങുക. ടീമിൽ ഉണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസണെ കോഹ്ലി ഇറക്കാൻ സാധ്യത കാണുന്നില്ല. ഉജ്ജ്വല ഫോമിൽ കളിക്കുന്ന ഹർദിക് പാണ്ഡ്യയിലാണ് കോഹ്ലിയുടെ പ്രതീക്ഷ.
ടീം- ഇന്ത്യ: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ദീപക് ചാഹർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.