വാലറ്റത്ത് വെല്ലുവിളിച്ച് ഹോൾഡറും ഷെഫേഡും, പൊരുതിക്കയറി വിൻഡീസ്; ദക്ഷിണാഫ്രിക്കക്ക് 177 റൺസ് ലക്ഷ്യം

അഹ്മദാബാദ്: തകർന്നടിഞ്ഞ ഇന്നിങ്സിനെ റെക്കോർഡ് കൂട്ടുകെട്ടുമായി വാലറ്റത്ത് റൊമാരിയോ ഷെഫേർഡും (51 നോട്ടൗട്ട്) ജേസൺ ​ഹോൾഡറും (49) കൈപിടിച്ചുയർത്തിയപ്പോൾ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിന് പൊരുതാവുന്ന സ്കോർ. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കരീബിയൻ നിര നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റിന് 83 റൺസെന്ന നിലയിൽ വൻ തകർച്ച മുന്നിൽകണ്ട ടീമിനെ ഹോൾഡർ-ഷെഫേഡ് സഖ്യം എട്ടാം വിക്കറ്റിൽ 89 റൺസിന്റെ വമ്പൻ കൂട്ടുകെട്ടുയർത്തിയാണ് ദക്ഷിണാഫ്രിക്കൻ കണക്കുകൂട്ടലുകൾ തകർത്തത്.

ഒന്നാം വിക്കറ്റിൽ ബ്രാൻഡൺ കിങ്ങും (11 പന്തിൽ 21) ക്യാപ്റ്റൻ ഷായ് ഹോപും (ആറ് പന്തിൽ 16) മിന്നുന്ന തുടക്കമാണ് വിൻഡീസിന് സമ്മാനിച്ചത്. 2.1 ഓവറിൽ വിക്കറ്റ്പോവാതെ 29 റൺസ് സ്കോർബോർഡിലെത്തിയ ഘട്ടത്തിൽ കഗിസോ റബാഡയാണ് ആദ്യ പ്രഹരമേൽപിച്ചത്. ഹോപിനെ വിക്കറ്റിനുപിന്നിൽ ക്വിന്റൺ ഡി കോക്ക് പിടികൂടി. രണ്ടു പന്തിനുശേഷം വിലപ്പെട്ട വിക്കറ്റും വീണു. ടൂർണമെന്റിൽ മിന്നും ഫോമിലുള്ള ഷിംറോൺ ഹെറ്റ്മെയർക്ക് രണ്ടു റൺസ് മാത്രമേ എടുക്കാനായുള്ളൂ. കേശവ് മഹാരാജിന്റെ മിന്നുംക്യാച്ച്.

സ്കോർ 43ൽ നിൽക്കെ കിങ്ങിനെ മടക്കില ലുംഗീ എൻഗിഡി അതേ ഓവറിൽ ​റോസ്റ്റൺ ​ചേസിനെയും (രണ്ട്) തിരിച്ചയച്ചു. ഷെർഫെയ്ൻ റൂഥർഫോർഡ് (12) പുറത്തായതിനുപിന്നാലെ റോവ്മാൻ പവലിനെയും പവലിയനിൽ തിരിച്ചെത്തിച്ച് ആഫ്രിക്കക്കാർ കരുത്തുകാട്ടി. പിന്നാലെ മാത്യൂ ഫോർഡെയും (11) പുറത്തായതോടെയാണ് വിൻഡീസ് വൻ തകർച്ചയിലായത്.

ക്രീസിൽ നിലയുറപ്പിച്ച് പതിയെ അടിച്ചുതകർത്ത ഹോൾഡറും ഷെഫേർഡും പ്രതീക്ഷിച്ചതിനേക്കാൾ ഏറെ റൺസാണ് അക്കൗണ്ടിലെത്തിച്ചത്. 31 പന്തിൽ നാലു ഫോറും മൂന്നു സിക്സുമടക്കം 49ലെത്തിയ ഹോൾഡർ ഇരുപതാം ഓവറിലെ അഞ്ചാം പന്തിൽ റണ്ണൗട്ടാവുകയായിരുന്നു. 37 പന്ത് നേരിട്ട ഷെഫേഡ് മൂന്നു ഫോറും നാലു സിക്സും പറത്തിയാണ് അർധശതകം പിന്നിട്ടത്. എൻഗിഡി നാലോവറിൽ 30 റൺസിന് മൂന്നുവിക്കറ്റെടുത്തപ്പോൾ റബാഡ 22 റൺസ് വഴങ്ങിയും കോർബിൻ ബോഷ് 31 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Shepherd, Holder lift West Indies to 176 vs South Africa in T20 World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.