ധർമശാല (ഹിമാചൽ പ്രദേശ്): ലോകകപ്പിലെ കഴിഞ്ഞ നാല് മത്സരങ്ങളിലും തന്നെ പുറത്തിരുത്തിയ ടീം അധികൃതരുടെ കണ്ണ് തുറപ്പിച്ച് മുഹമ്മദ് ഷമിയുടെ തകർപ്പൻ ബൗളിങ്. ഷാർദുൽ താക്കൂറിന് പകരം അഞ്ചാം മത്സരത്തിൽ ടീമിൽ ഇടം പിടിച്ച ഷമി പത്തോവറിൽ 54 റൺസ് വഴങ്ങി അഞ്ച് ബാറ്റർമാരെ മടക്കിയതോടെ വൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ന്യൂസിലാൻഡ് ഇന്നിങ്സ് 273 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ലോകകപ്പിൽ 36 വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് വേട്ടയിൽ അനിൽ കുംെബ്ലയെ മറികടന്നു. 44 വിക്കറ്റുകള്‍ വീതം നേടിയ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും മാത്രമാണ് ഇനി താരത്തിന് മുന്നിലുള്ളത്.
ഡാറിൽ മിച്ചലിന്റെ ഉജ്വല സെഞ്ച്വറിയുടെയും രചിൻ രവീന്ദ്രയുടെ അർധ സെഞ്ച്വറിയുടെയും മികവിലാണ് ന്യൂസിലാൻഡ് 273 റൺസിലെത്തിയത്. 127 പന്തിൽ 130 റൺസെടുത്ത മിച്ചലിനെ അവസാന ഓവറിൽ ഷമിയുടെ പന്തിൽ കോഹ്‍ലി പിടികൂടുകയായിരുന്നു.
ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒമ്പത് പന്ത് നേരിട്ടിട്ടും റൺസൊന്നും നേടാനാവാതെ തപ്പിത്തടഞ്ഞ ഓപണർ ഡെവോൺ കോൺവെയെ മുഹമ്മദ് സിറാജ് ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. സഹഓപണറായ വിൽ യങ്ങിനും കാര്യമായ സംഭാവന നൽകാനായില്ല. 27 പന്തിൽ 17 റൺസെടുത്ത താരത്തെ ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ ഡാറിൽ മിച്ചൽ രചിൻ രവീന്ദ്രക്കൊപ്പം ന്യൂസിലാൻഡിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 152 പന്തിൽ 159 റൺസാണ് അടിച്ചെടുത്തത്. ഷമി തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. 87 പന്തിൽ 75 റൺസെടുത്ത രചിൻ രവീന്ദ്രയെ ഷമിയുടെ പന്തിൽ ശുഭ്മൻ ഗിൽ പിടികൂടുകയായിരുന്നു. പിന്നീടെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. ടോം ലതാം (5) െഗ്ലൻ ഫിലിപ്സ് (23), മാർക് ചാപ്മാൻ (6), മിച്ചൽ സാന്റ്നർ (1), മാറ്റ് ഹെൻറി (പൂജ്യം), ലോക്കി ഫെർഗൂസൻ (1), ട്രെന്റ് ബോൾട്ട് (പുറത്താകാതെ പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ന്യൂസിലാൻഡ് ബാറ്റർമാരുടെ സ്കോർ.
ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിക്ക് പുറമെ കുൽദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.