സിഡ്നി: ലൈംഗികാതിക്രമ കേസില്‍ ആസ്ട്രേലിയയിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സിഡ്നി കോടതി കുറ്റമുക്തനാക്കി. കഴിഞ്ഞവർഷം ആസ്ട്രേലിയയിൽ നടന്ന ട്വന്‍റി20 ലോകകപ്പിനിടെയാണ് ഒരു യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ താരം അറസ്റ്റിലാകുന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29കാരിയാണ് പരാതിക്കാരി.
സിഡ്നിയിലെ റോസ്ബേയില്‍ ഒരു വീട്ടില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നവംബര്‍ രണ്ടിനാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. പിന്നാലെ സിഡ്നിയില്‍ ടീം താമസിച്ച ഹോട്ടലില്‍വെച്ച് ഗുണതിലകെയെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കം താരത്തിനെതിരെ നാലു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
അറസ്റ്റിനു പിന്നാലെ ഗുണതിലകയെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. താരത്തിനെതിരെയുള്ള മൂന്നു കുറ്റങ്ങൾ മേയിൽ കോടതി തള്ളിയിരുന്നു. നാലാമത്തെ കുറ്റവും കോടതി തള്ളിയതോടെയാണ് കേസിൽ താരം കുറ്റമുക്തനാകുന്നത്. ഇതോടെ മാസങ്ങളായി ആസ്ട്രേലിയയിൽ കഴിയുന്ന താരത്തിന് ജന്മനാട്ടിലേക്ക് മടങ്ങാനാകും.
2015ല്‍ ദേശീയ ടീമിലെത്തിയ താരം എട്ടു ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ട്വന്‍റി20കളും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.