ന്യൂഡൽഹി: തങ്ങൾക്ക് ഉപകാരം ചെയ്തവരെ മറന്നുപോകുന്നത് മനുഷ്യരുടെ ഒരു പതിവ് ശീലമാണ്. എന്നാൽ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് താൻ ബാറ്റിങ്ങിൽ നേരിട്ട ഒരു പ്രശ്നം ഒരു സിംപിൾ ഉപദേശത്തിലൂടെ മറികടക്കാൻ സഹായിച്ച ഒരു ഹോട്ടൽ ജീവനക്കാരനെ കുറിച്ച് ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ മുമ്പ് തുറന്ന് പറഞ്ഞിരുന്നു.
ചെന്നൈ പെരമ്പൂർ സ്വദേശിയും താജ് ഗ്രൂപ്പ് ജീവനക്കാരനുമായ ഗുരുപ്രസാദ് ആയിരുന്നു സചിന് 'ഉപദേശം' നൽകിയ ആ ഹോട്ടൽ ജീവനക്കാരൻ. 2019ൽ ഗുരുപ്രസാദിനെ കണ്ടുമുട്ടിയെങ്കിലും രണ്ട് വർഷങ്ങൾക്കിപ്പുറവും ആ ഉപകാരത്തിന്‍റെ സ്മരണ പല വേദികളിലും പങ്കുവെക്കുകയാണ് സചിൻ.
അൺഅക്കദാമി സംഘടിപ്പിച്ച ഒരു പരിപാടിയിൽ അവതാരകനായ ഗൗരവ് കപൂറിനോടായിരുന്നു സചിൻ ഓർമകൾ പങ്കുവെച്ചത്. മാനസികാരോഗ്യമായിരുന്നു സംസാര വിഷയം. ഒരു കളിക്കാരന്‍റെ കരിയറിൽ ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണെന്നും തന്‍റെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതാണ് സുപ്രധാനമെന്നും സചിൻ പറഞ്ഞു. കരിയറിൽ താൻ എല്ലായ്പ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ടെന്ന് പറഞ്ഞായിരുന്നു സചിൻ മുൻകാല അനുഭവം തുറന്നു പറഞ്ഞത്.
രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം ചെെന്നെയിൽ ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് കളിക്കാനെത്തിയപ്പോഴുണ്ടായ സംഭവമാണ് സചിൻ വിവരിച്ചത്. താജ് ഹോട്ടലിൽ താമസിക്കുേമ്പാൾ റൂമിലേക്ക് ദോശയുമായി വന്ന 'വെയ്റ്റർ' സചിൻെറ ബാറ്റിങ് ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അതിന് കാരണം കൈമുട്ടിലിടുന്ന പാഡ് (എൽബോ ഗാർഡ്) ആണെന്നുമുള്ള നിരീക്ഷണം പങ്കുവെക്കുകയായിരുന്നു. കൗതുകകരമായ ഈ നിരീക്ഷണം ശരിയാണെന്ന് കണ്ടെത്തി എൽബോ ഗാർഡിൽ മാറ്റങ്ങൾ വരുത്തിയെന്നും പഴയ ശൈലിയിലേക്ക് മടങ്ങാൻ കഴിഞ്ഞെന്നും സചിൻ പറഞ്ഞു.
2019ൽ ഇതേകാര്യം ട്വിറ്ററിൽ പങ്കുവെച്ച സചിൽ അയാൾ എവിടെയാണെന്ന് അറിയാനും കാണാനും ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ആളെ കണ്ടെത്താൻ ആരാധകരുടെ സഹായവും സചിൻ തേടിയിരുന്നു. പിന്നീട് താജ് ഗ്രൂപ്പാണ് ഗുരുപ്രസാദിനെ സചിന് മുന്നിലെത്തിച്ചത്.
അതേസമയം, സംഭവം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടിനോട് അടുത്തിട്ടും സചിൻ തന്നെ ഓർത്തിരിക്കുന്നതിൻെറ അത്ഭുതം ഇനിയും വിട്ടുമാറിയിട്ടില്ലെന്നായിരുന്നു ഗുരുപ്രസാദിന്‍റെ പ്രതികരണം. സചിനുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്ത് ടീമിൻെറ സുരക്ഷ ചുമതലയുള്ള സെക്യൂരിറ്റി ഗാർഡ് ആയിരുന്നു ഗുരുപ്രസാദ്. വെയ്റ്ററുടേതിന് സമാനമായ യൂനിഫോം ധരിച്ചത് കൊണ്ടായിരിക്കും സചിൻ തെറ്റിദ്ധരിച്ചതെന്ന് ഗുരുപ്രസാദ് പറയുന്നു.
'സചിൻ റൂമിൽ നിന്നിറങ്ങി ലിഫ്റ്റിന് അടുത്തേക്ക് വരുേമ്പാളാണ് ഞാൻ ഓട്ടോഗ്രാഫിനായി ചെല്ലുന്നത്. ഓട്ടോഗ്രാഫ് ലഭിച്ച ശേഷം ഞാൻ കടുത്ത ആരാധകനാണെന്നും ഒരു കാര്യം സംസാരിക്കാനുണ്ടെന്നും അറിയിച്ചു. അദ്ദേഹം അതിന് അനുവദിച്ചപ്പോളാണ് എൽബോ ഗാർഡ് ബാറ്റിങ് ശൈലിയെ ബാധിക്കുന്നുണ്ടെന്ന് പറയുന്നത്. സചിൻെറ ഓരോ ഷോട്ടും പല തവണ റീവൈൻഡ് ചെയ്ത് നിരീക്ഷിക്കാറുണ്ടായിരുന്നു ഞാൻ. അപ്പോളാണ് എൽബോ ഗാർഡിൻെറ പ്രശ്നം കൈക്കുഴയുടെയും മറ്റും ചലനത്തെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം അദ്ദേഹം ഗൗരവമായി എടുത്തെന്നും എൽബോ ഗാർഡിൽ മാറ്റങ്ങൾ വരുത്തിയെന്നും അത് ഇപ്പോഴും ഓർത്തിരിക്കുന്നു എന്നതും ഏറെ അഭിമാനം നൽകുന്നു' -ഗുരുപ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.