സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങി ആർ.സി.ബി; പഞ്ചാബിന് അഞ്ചാം വിജയം

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ അവരുടെ ഹോം ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ്. 96 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് ബാറ്റർമാർ 12.1 ഓവറിൽ കളി തീർത്തു. 33* റൺസ് നേടിയ നേഹൽ വധേരയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. സീസണിലെ അഞ്ചാം ജയത്തോടെ പോയിന്‍റ് പട്ടികയിൽ പഞ്ചാബ് രണ്ടാമതെത്തി. സ്കോർ: ആർ.സി.ബി - 14 ഓവറിൽ ഒമ്പതിന് 95, പഞ്ചാബ് കിങ്സ് - 12.1 ഓവറിൽ അഞ്ചിന് 98.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മൂന്നാം ഓവറിൽ ഓപണർ പ്രഭ്സിമ്രാൻ സിങ്ങിനെ നഷ്ടമായി. ഒമ്പത് പന്തിൽ 13 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 10 റൺസ് കൂടി ചേർക്കുന്നതിനിടെ പ്രിയാൻഷ് ആര്യയും (11 പന്തിൽ 16) കൂടാരം കയറി. എട്ടാം ഓവറിൽ ടീം സ്കോർ 50 കടന്നതിനു പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (7) വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതേ ഓവറിൽ ജോഷ് ഇംഗ്ലിസിനെ (17 പന്തിൽ 16) കൂടി മടക്കിയ ജോഷ് ഹെയ്സൽവുഡ്, വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി.

നാലിന് 53 എന്ന നിലയിൽ അൽപം പതറിയ പഞ്ചാബിനു മേൽ പിടിമുറുക്കാൻ ആർ.സി.ബി ബൗളർമാർ ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല. അൽപം പതിഞ്ഞു തുടങ്ങിയ നേഹൽ വധേര താളം കണ്ടെത്തിയതോടെ കളി വീണ്ടും കിങ്സിന്‍റെ വരുതിയിലായി. ഒറ്റ റണ്ണുമായി ശശാങ്ക് സിങ് പുറത്തായെങ്കിലും മാർകസ് സ്റ്റോയിനിസിനെ കൂട്ടുപിടിച്ച് വധേര ടീമിനെ വിജയതീരമണച്ചു. 19 പന്തിൽ 33 റൺസുമായി വധേരയും ഏഴ് റൺസുമായി സ്റ്റോയിനിസും പുറത്താകാതെ നിന്നു.

ടിം ഡേവിഡിന്‍റെ ഒറ്റയാൾ പോരാട്ടം, ആർ.സി.ബി 95/9

പെരുമഴക്കു പിന്നാലെ 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാറ്റർമാരെ പഞ്ചാബ് ബൗളർമാർ 95 റൺസിൽ തളച്ചു. അർധ സെഞ്ച്വറി നേടിയ ടിം ഡേവിഡാണ് (50*) ടോപ് സ്കോറർ. ഒമ്പത് വിക്കറ്റ് വീണ ആർ.സി.ബി ഇന്നിങ്സിൽ, ഡേവിഡിനെ കൂടാതെ ക്യാപ്റ്റൻ രജത് പാടിദാർ മാത്രമാണ് രണ്ടക്കം കടന്നത്. പഞ്ചാബിനായി അർഷ്ദീപ് സിങ്, മാർകോ യാൻസൻ, യുസ്വേന്ദ്ര ചഹൽ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ്, ആർ.സി.ബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറിൽതന്നെ ആതിഥേയർക്ക് ഓപണർ ഫിൽ സാൾട്ടിനെ (4) നഷ്ടമായി. ഒറ്റ റൺ മാത്രം നേടിയ സൂപ്പർ താരം വിരാട് കോഹ്ലി മാർകോ യാൻസന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അർഷ്ദീപ് സിങ്ങിനാണ് രണ്ട് വിക്കറ്റും. ലയാം ലിവിങ്സ്റ്റൻ (4), ജിതേഷ് ശർമ (2), കൃണാൽ പാണ്ഡ്യ (1) എന്നിവർ നിലയുറപ്പിക്കാനാകാതെ കൂടാരം കയറി. ഇതോടെ സ്കോർ 5.5 ഓവറിൽ അഞ്ചിന് 33 എന്ന നിലയിലായി.

18 പന്തിൽ 23 റൺസ് നേടിയ ക്യാപ്റ്റൻ രജത് പാടിദാർ എട്ടാം ഓവറിൽ പുറത്തായി. ഇംപാക്ട് പ്ലെയറായെത്തിയ മനോജ് ഭണ്ഡാകെ (1) തൊട്ടടുത്ത ഓവറിൽ വീണതോടെ സ്കോർ ഏഴിന് 42 എന്ന നിലയിലായി. പിന്നീടൊന്നിച്ച ടിം ഡേവിഡും ഭുവനേശ്വർ കുമാറും ചേർന്ന് സ്കോർ 60 കടത്തി. എട്ട് റൺസടിച്ച ഭുവനേശ്വറിനെ ഹർപ്രീത് ബ്രാർ, ബാർട്ലറ്റിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ യഷ് ദയാലിനെയും മടക്കി ബ്രാർ ആർ.സി.ബിയെ ഞെട്ടിച്ചു. അവസാന ഓവറുകളിൽ ഹെയ്സൽവുഡിനെ ഒരറ്റത്ത് സാക്ഷിയാക്കി നിർത്തി ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടോടെ സ്കോർ 90 കടന്നു. 26 പന്ത് നേരിട്ട ഡേവിഡ്, അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസ് നേടി പുറത്താകാതെനിന്നു.

Tags:    
News Summary - Royal Challengers Bengaluru vs Punjab Kings IPL 2025 Match Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.