ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് ആറു വിക്കറ്റ് ജയം. അർധ സെഞ്ച്വറി നേടിയ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെയും (51) ക്രുനാൽ പാണ്ഡ്യയുടെയും (73*) ചെറുത്തുനിൽപ്പാണ് ബംഗളൂരുവിനെ അനായാസം വിജയത്തിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗളൂരുവിന്റെ തുടക്കം പിഴക്കുകയായിരുന്നു. 12 റൺസെടുത്ത് ഓപണർ ജേക്കബ് ബെതെലും റൺസൊന്നും എടുക്കാതെ ദേവ് ദത്ത് പടിക്കലും ആറ് റൺസെടുത്ത് രജത് പാട്ടിധാറും വീണതോടെ ഒരു ഘട്ടത്തിൽ മൂന്നിന് 26 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ വിരാട് കോഹ്ലിക്കൊപ്പം നിലയുറപ്പിച്ച ക്രുനാൽ പാണ്ഡ്യ ലക്ഷ്യം പൂർത്തിയാകുംവരെ ക്രീസിലുണ്ടായിരുന്നു. ജയിക്കാൻ 18 റൺസുള്ളപ്പോഴാണ് വിരാട് കോഹ്ലി പുറത്താവുന്നത്.
47 പന്തിൽ 51 റൺസെടുത്താണ് കോഹ്ലി മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ടിം ഡേവിഡ് അഞ്ച് പന്തിൽ കളി അവസാനിപ്പിച്ചു. അഞ്ച് പന്തിൽ 19 റൺസാണ് ഡേവിഡ് നേടിയത്. 47 പന്തിൽ നാല് സിക്സും അഞ്ചു ഫോറും ഉൾപ്പെടെ 73 റൺസെടുത്ത് ക്രുനാൽ പാണ്ഡ്യ പുറത്താവാതെ നിന്നു.
നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിന്റെ മികച്ച ബൗളിങ്ങാണ് ഡൽഹിയെ 162 റൺസിലൊതുക്കിയത്. 41 റൺസെടുത്ത കെ.എൽ.രാഹുലാണ് ടോപ് സ്കോറർ.
അഭിഷേക് പൊരേൽ (28), ഫാഫ് ഡുപ്ലിസിസ് (22), അക്ഷർ പട്ടേൽ (15) വിപ്രജ് നിഗം (12) റൺസെടുത്ത് പുറത്തായി. കരുൺ നായരും (4) അശുദോശ് ശർമയും(2) നിരാശപ്പെടുത്തി. ജോഷ് ഹസൽവുഡ് രണ്ടുവിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.