ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അനായാസം ജയിച്ചുകയറിയിരിക്കുകയാണ് ടീം ഇന്ത്യ. പേസർ ജസ്പ്രീത് ബുംറയുടെ മാരക പന്തേറിൽ ഇംഗ്ലീഷ് നിരയെ വെറും 110 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. 19 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ബുംറയുടേത് കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. മറുപടി ബാറ്റിങ്ങിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18.4 ഓവറിൽ ഇന്ത്യ ലക്ഷ്യം കാണുകയും ചെയ്തു.
ക്യാപ്റ്റൻ രോഹിത് ശർമ 76 റൺസും ശിഖർ ധവാൻ 31 റൺസുമെടുത്താണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 58 പന്തിൽ അഞ്ച് സിക്സറും ഏഴ് ബൗണ്ടറിയും അടങ്ങിയതായിരുന്നു രോഹിത്തിന്‍റെ ഇന്നിങ്സ്.
അഞ്ചാം ഓവറിലെ രോഹിത്തിന്‍റെ ആദ്യ സിക്സർ ഗാലറിയിലേക്ക് ഉയർന്നു പതിച്ചത് കാണികൾക്കിടയിലെ കൊച്ചു പെൺകുട്ടിയുടെ മേലായിരുന്നു. ഒപ്പമുള്ളവർ കുട്ടിയെ വാരിയെടുക്കുന്നതും ശുശ്രൂഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കുട്ടിക്ക് പന്ത് കൊണ്ടെന്ന് മനസിലായതോടെ മത്സരം അൽപനേരം നിലച്ചു. കുട്ടിക്ക് എന്തുസംഭവിച്ചുവെന്ന ആശങ്കയായി. മെഡിക്കൽ ടീം കുട്ടിയുടെ അടുത്തേക്ക് ഓടുന്നുമുണ്ടായിരുന്നു. പിന്നീട്, ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലായി. വ്യാഴാഴ്ചയാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.