മുംബൈ: ബി.സി.സി.ഐയുടെ പുരസ്കാര ചടങ്ങിനിടെ സഹതാരങ്ങളുടെ കളിയാക്കലിനെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. സ്മൃതി മന്ദാനയുടെ ചോദ്യത്തോടാണ് രോഹിത്തിന്റെ മറുപടി. സാധനങ്ങൾ മറന്നുവെക്കുന്നതിന്റെ പേരിൽ സഹതാരങ്ങൾ തന്നെ കളിയാക്കാറുണ്ടെന്ന് രോഹിത്ത് പറഞ്ഞു.
സാധനങ്ങൾ മറന്നുവെക്കുന്നത് തനിക്ക് ഒരു ഹോബിയൊന്നുമല്ല. പേഴ്സും പാസ്പോർട്ടും വരെ താൻ മറന്നുവെച്ചുവെന്ന് സഹതാരങ്ങൾ പറയും. പക്ഷേ അതൊന്നും സത്യമല്ല. 20 വർഷം മുമ്പ് സംഭവിച്ച കാര്യങ്ങളാണ് അതെന്നും രോഹിത് പറഞ്ഞു. മറന്നുവെച്ചതിൽ ഏറ്റവും മൂല്യമേറിയത് എന്താണെന്ന ചോദ്യത്തിന് ഭാര്യ ഇതൊക്കെ കാണുന്നുണ്ടെന്നും അതിനാൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു രോഹിതിന്റെ മറുപടി.
രോഹിത്തും മകൾ സമൈറയും വീട്ടിൽ ക്രിക്കറ്റ് കളിക്കാറുണ്ടോയെന്നും മന്ദാന ചോദിച്ചു. മകളുമൊത്ത് വീട്ടിൽ ഒരു രസത്തിന് ക്രിക്കറ്റ് കളിക്കാറുണ്ടെന്ന് രോഹിത് ശർമ്മ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീം ചാമ്പ്യൻസ് ട്രോഫിക്കായി പൂർണമായി തയാറെടുത്തിട്ടുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു.
എല്ലാവർഷവും ഐ.സി.സി ട്രോഫികൾ വരാറുണ്ട്. നമ്മൾ അതിനായി എപ്പോഴും ഒരുങ്ങിയിരിക്കണം. ട്വന്റി 20 ലോകകപ്പ് ഞങ്ങൾ ജയിച്ചു. അടുത്ത ട്രോഫിയിൽ വിജയം നേടാനായി കാത്തിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന നിരവധി പ്രതിഭകളാണ് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കളിക്കുന്നതെന്നും രോഹിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.