ആസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിൽ ബൗണ്ടറി കടത്തുന്ന രോഹിത് ശർമ
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ രണ്ടാം മത്സരത്തിലും സമ്പൂർണ പരാജയമായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. മുനകൂർത്ത ആസ്ട്രേലിയൻ ബാറ്റിങ്ങിനെതിരെ രണ്ടിന് 17 റൺസെന്ന നിലയിൽ മുട്ടിടിച്ച തുടക്കത്തിനുശേഷം രക്ഷകനായി അതേ രോഹിത് ശർമ. രണ്ടാംഏകദിനത്തിൽ 30 ഓവർ പിന്നിടുമ്പോൾ ഓസീസിനെതിരെ മൂന്നു വിക്കറ്റിന് 137 റൺസെന്ന നിലയിലാണ് സന്ദർശകർ. 73 റൺസെടുത്ത് രോഹിത് മടങ്ങിയപ്പോൾ 51 റൺസുമായി ശ്രേയസ് അയ്യർ ക്രീസിലുണ്ട്. ഒരു റണ്ണുമായി അക്സർ പട്ടേലാണ് ശ്രേയസിന് കൂട്ട്.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം ജയിച്ച ആസ്ട്രേലിയ 1-0ന് മുന്നിലാണ്. അഡലെയ്ഡിൽ ജയിച്ചാൽ ഓസീസ് പരമ്പര നേടും.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡുമടങ്ങിയ ഓപണിങ് ബൗളിങ് ജോടി ഇരു എൻഡുകളിൽനിന്ന് തീതുപ്പിയപ്പോൾ കരുതലോടെയായിരുന്നു ഗിൽ-രോഹിത് ജോടിയുടെ തുടക്കം. പിന്നാലെ ഏഴാം ഓവർ എറിയാനെത്തിയ സേവ്യർ ബാർട്ലെറ്റിന്റെ കൃത്യതയിൽ പക്ഷേ, എല്ലാ പ്ര തിരോധവും പാളി.
ഓവറിലെ ആദ്യ പന്തിനെ ഒരുചുവട് മുന്നോട്ടുകയറി മിഡോഫിന് മുകളിലൂടെ അതിർവര കടത്താൻ ശ്രമിച്ച ഗില്ലിന് പിഴച്ചപ്പോൾ മിച്ചൽ മാർഷിന് അനായാസ ക്യാച്ച്. ഒമ്പതു പന്തിൽ ഒരു ബൗണ്ടറിയടക്കം ഒമ്പതു റൺസായിരുന്നു നായകന്റെ സമ്പാദ്യം.
പിന്നാലെയെത്തിയത് സാക്ഷാൽ കോഹ്‍ലി. ആദ്യ മൂന്നു പന്തുകളും പ്രതിരോധിച്ച ബാറ്റിങ് പ്രതിഭക്ക് നാലാം പന്തിൽ പാളി. സ്വതസിദ്ധമായ ഷോട്ടിന് ശ്രമിച്ച ഇന്ത്യക്കാരനെ ബാർട്ലെറ്റ് കിറുകൃത്യമായി എൽ.ബി.ഡബ്ല്യൂവിൽ കുടുക്കി. റണ്ണൊന്നുമില്ലാതെ മടക്കം. ഇന്ത്യ രണ്ടിന് 17 റൺസെന്ന അപകടകരമായ നിലയിൽ.
ശേഷം വിക്കറ്റുകാത്ത് കളിനയിച്ച രോഹിത്-ശ്രേയസ് ജോടിയുടെ രക്ഷാപ്രവർത്തനമാണ് സ്കോർ മുന്നോട്ടുനയിച്ചത്. മിച്ചൽ ഓവനെ രണ്ടു സിക്സറിന് പറത്തിയ രോഹിത് ആത്മവിശ്വാസം ആർജിച്ചതിനൊപ്പം സ്കോറിങ്ങിന്റെ വേഗവും വർധിപ്പിച്ചു.
97 പന്തിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കമാണ് രോഹിത് 73 റൺസെടുത്തത്. ഒടുവിൽ സ്റ്റാർക്കിന്റെ ബൗളിങ്ങിൽ ഹേസൽവുഡ് പിടിച്ചാണ് മിന്നുന്ന ഇന്നിങ്സിന് അന്ത്യമായത്. 67 പന്തിൽ അഞ്ചു ബൗണ്ടറികളടങ്ങിയതാണ് ശ്രേയസിന്റെ അർധശതകം. മൂന്നാം വിക്കറ്റിൽ ഇരുവരും വിലപ്പെട്ട 118 റൺസാണ് ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.