കൊൽക്കത്ത: ഐ.പി.എൽ ചരിത്രത്തിലെ റെക്കോഡ് തുകക്ക് ടീമിലെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തന്നെ ലഖ്നോ സൂപ്പർ ജയന്‍റ്സിനെ നയിക്കും. ടീം ഉടമ സഞ്ജീവ് ഗോയങ്ക കൊൽക്കത്തയിൽ ഒരു ചടങ്ങിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ലഖ്നോവിനെ ആരു നയിക്കുമെന്ന അഭ്യൂഹത്തിനും വിരാമമായി.
മെഗ താര ലേലത്തിനു മുന്നോടിയായി മുൻ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ലഖ്നോ വിട്ടിരുന്നു. നായക പദവിയിലേക്ക് നിക്കോളാസ് പൂരന്‍റെ പേരും ഉയർന്നുകേട്ടിരുന്നു. 21 കോടി രൂപക്കാണ് വെസ്റ്റിൻഡീസ് സൂപ്പർ താരത്തെ ഇത്തവണ ലഖ്നോ നിലനിർത്തിയത്. മൂന്നു സീസണുകളിൽ തുടർച്ചയായി ഡൽഹി ക്യാപിറ്റൽസിനെ നയിച്ചശേഷമാണ് പന്ത് ലഖ്നോവിലെത്തുന്നത്. 2023 സീസണിൽ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനാൽ ഓസീസ് താരം ഡേവിഡ് വാർണറാണ് ഡൽഹിയെ നയിച്ചത്.
ഡൽഹിക്കായി 43 മത്സരങ്ങൾ കളിച്ചു. ഇതിൽ 24 മത്സരങ്ങൾ ജയിച്ചു. 19 മത്സരങ്ങളിൽ ടീം തോറ്റു. രാഹുലിനുശേഷം ലഖ്നോവിന്‍റെ മുഴുവൻ സമയ നായകനാകുന്ന രണ്ടാമത്തെ താരമാകും പന്ത്. താരലേലത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനെ നിലനിര്‍ത്താതിരുന്നതോടെയാണ് താരം ഓക്ഷന്‍ പൂളിന്റെ ഭാഗമായത്. ലേലലത്തില്‍ പന്തിനായി വാശിയേറിയ ലേലമാണ് നടന്നത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനായി മിക്ക ടീമുകളും ഒരുപോലെ മത്സരിച്ചു. ആര്‍.സി.ബിയും ലഖ്നോവും ഹൈദരാബാദും ഒരുപോലെ മത്സരിച്ചെങ്കിലും അവസാനം ഹൈദരാബാദും ലഖ്നോവും മാത്രമായി. ഒടുവിൽ 27 കോടി രൂപക്കാണ് ലഖ്നോ താരത്തെ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.