റിങ്കു മാജിക്; രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം

കൊൽക്കത്ത: തോൽവിയുടെ വക്കിൽനിന്ന് റിങ്കു സിങ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രക്ഷകനായി. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് തകർത്ത് കൊൽക്കത്ത സീസണിലെ ആദ്യ ജയം സ്വന്തമാക്കി. രാജസ്ഥാൻ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 34 പന്തിൽ പുറത്താവാതെ 53 റൺസെടുത്ത റിങ്കു സിങ്ങാണ് വിജയശില്പി.

തുടക്കത്തിൽ തകർന്നടിഞ്ഞ കൊൽക്കത്തയെ റിങ്കു സിങ്ങും അനുകൂൽ റോയിയും (16 പന്തിൽ 29*) ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ ടിം സീഫെർട്ടിനെയും (0) അജിങ്ക്യ രഹാനെയെയും (0) കൊൽക്കത്തയ്ക്ക് നഷ്ടമായിരുന്നു. കാമറൂൺ ഗ്രീൻ (27), റോവ്‌മാൻ പവൽ (23) എന്നിവർ പൊരുതിയെങ്കിലും ഒരു ഘട്ടത്തിൽ ആറിന് 85 റൺസെന്ന നിലയിൽ കൊൽക്കത്ത പതറി. അവിടെ നിന്നാണ് റിങ്കു-അനുകൂൽ സഖ്യം 76 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ വിജയതീരത്തെത്തിച്ചത്. രാജസ്ഥാനായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ഒരു ഘട്ടത്തിൽ പത്താം ഓവറിൽ ഒന്നിന് 97 റൺസെന്ന ശക്തമായ നിലയിലായിരുന്ന രാജസ്ഥാന് അവസാന 10 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 58 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. യുവതാരം വൈഭവ് സൂര്യവംശിയും (28 പന്തിൽ 46) യശസ്വി ജയ്‌സ്വാളും (29 പന്തിൽ 39) ചേർന്ന് ആദ്യ വിക്കറ്റിൽ 81 റൺസ് അടിച്ചുകൂട്ടി മികച്ച അടിത്തറയിട്ടു. എന്നാൽ വൈഭവിനെ വീഴ്ത്തി വരുൺ ചക്രവർത്തിയാണ് റോയൽസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ധ്രുവ് ജുറെൽ (5), ജയ്‌സ്വാൾ എന്നിവരും മടങ്ങിയതോടെ സ്കോറിങ് വേഗത കുത്തനെ ഇടിഞ്ഞു. ക്യാപ്റ്റൻ റിയാൻ പരാഗ് (12), ഷിമ്രോൺ ഹെറ്റ്മെയർ (15) എന്നിവർക്കും കൊൽക്കത്തയുടെ സ്പിൻ കെണിയിൽ നിന്ന് രക്ഷപെടാനായില്ല.

കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഡെത്ത് ഓവറുകളിൽ തകർത്തടിച്ച കാർത്തിക് ത്യാഗിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് നേടി.

Tags:    
News Summary - Rinku Singh stars as KKR clinch thrilling 4-wicket win over Rajasthan Royals.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.