കാബൂൾ: അഫ്ഗാനിസ്താനിൽ പാകിസ്താൻ ആക്രമണത്തിൽ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ. പാകിസ്താൻ ആക്രമണങ്ങളിൽ സിവിലിയൻമാർ കൊല്ലപ്പെട്ടതിൽ തനിക്ക് കടുത്ത ദുഃഖമുണ്ടെന്ന് റാഷിദ് ഖാൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. രാജ്യത്തിനായി കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന യുവക്രിക്കറ്റ് താരങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റാഷിദ് ഖാൻ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
സിവിലിയമാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് തികച്ചും അധാർമികവും പ്രാകൃതവുമാണ്. ഈ അന്യായവും നിയമവിരുദ്ധവുമായ നടപടികൾ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്, അവ ശ്രദ്ധിക്കപ്പെടാതെ പോകരുത്. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പാകിസ്താനെതിരായ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള എ.സി.ബി തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ദുഷ്‍കരമായ സാഹചര്യത്തിൽ അഫ്ഗാൻ ജനതയോടൊപ്പം താൻ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാബൂൾ: മൂന്ന് ക്രിക്കറ്റ് താരങ്ങളുൾപ്പടെ എട്ട് പേർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്താൻ. ഉർഗുണിൽ നിന്ന് ഷഹാറാണയിലേക്കുള്ള യാത്രക്കിടെയാണ് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പാകിസ്താൻ അതിർത്തിയായ പാകതികയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.
കബീർ, സിബ്ഗബ്ത്തുള്ളി, ഹാറൂൺ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മറ്റ് അഞ്ച് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.ആക്രമണത്തെ തുടർന്ന് പാകിസ്താനും ശ്രീലങ്കയും കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും അഫ്ഗാനിസ്താൻ പിന്മാറി.
ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് പാകിസ്താന്റേത് ഭീരത്വ ആക്രമണമാണെന്നും വിശേഷിപ്പിച്ചു. അതേസമയം, അഫ്ഗാനിലെ പാക്തിക പ്രവിശ്യയിൽ പാകിസ്താൻ വ്യാപക ആക്രമണം നടത്തുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.