ചെന്നൈക്ക് ചെക്ക് വെച്ച് രാഹുലും ഡികോക്കും; ലഖ്നോ സൂപ്പർ ജയൻറ്സിന് എട്ടുവിക്കറ്റ് ജയം

ലഖ്നോ: അർധ സെഞ്ച്വറിയുമായി നായകൻ കെ.എൽ രാഹുലും (82) ക്വിന്റൺ ഡികോക്കും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലഖ്നോ സൂപ്പർ ജയൻറ്സിന് എട്ടുവിക്കറ്റിന്റെ അനായാസ ജയം. ചെന്നൈ മുന്നോട്ടുവെച്ച 177 റൺസ് വിജയലക്ഷ്യം 19 ഓവറിൽ രണ്ടു നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

134 റൺസിന്റെ ഉജ്ജ്വല ഓപ്പണിങ് കൂട്ടുകെട്ടുയർത്തിയാണ് ക്വിന്റൺ ഡികോക്കും കെ.എൽ രാഹുലും പിരിയുന്നത്. 43 പന്തിൽ 54 റൺസെടുത്ത ഡികോക്ക് മുസ്തഫിസുർ റഹ്മാന്റെ പന്തിൽ എം.എസ് ധോണിക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. ജയത്തിന് 16 റൺസകലെ മതീഷ പതിരാനയുടെ പന്തിൽ രവീന്ദ്ര ജദേജയുടെ അത്യുഗ്രൻ ക്യാച്ചിലൂടെയാണ് കെ.എൽ.രാഹുൽ പുറത്താകുന്നത്. 53 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറുമുൾപ്പെടെ 82 റൺസാണ് രാഹുൽ നേടിയത്. 23 റൺസുമായി നിക്കോളസ് പൂരാനും എട്ടു റൺസുമായി മാർകസ് സ്റ്റോയിനിസും പുറത്താകാതെ നിന്നു.

അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജദേജയുടെയും(57), അവസാന ഓവറുകളിൽ ആഞ്ഞടിച്ച എം.എസ്.ധോണിയുടേയും മുഈൻ അലിയുടെ പ്രകടനമാണ് ചെന്നൈയെ 176 റൺസ് എന്ന മികച്ച ടോട്ടലിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ ബോർഡിൽ നാല് റൺസ് ചേർക്കുമ്പോഴേക്കും ഓപണർ രചിൻ രവീന്ദ്ര റൺസൊന്നും എടുക്കാതെ മടങ്ങി. മൊഹ്സിൻ ഖാന്റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. തുടർന്നെത്തിയ നായകൻ രുതുരാജ് ഗെയ്ക്വാദ് (17) യാഷ് താക്കൂറിന്റെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ച് പുറത്താക്കി. രവീന്ദ്ര ജദേജയെ കൂട്ടുപിടിച്ച് അജിങ്കെ രഹാനെ പതിയെ സ്കോർ ഉയർത്താൻ ശ്രമിച്ചു. 24 പന്തിൽ 36 റൺസെടുത്ത രഹാനെയെ ക്രുനാൽ പാണ്ഡ്യ മടക്കി. തൊട്ടുപിന്നാലെ ശിവം ദുബെ(3) മാർക്കസ് സ്റ്റോയിനിസിനും സമീർ റിസ്വി (1) ക്രുനാൽ പാണ്ഡ്യക്കും വിക്കറ്റ് നൽകി.

നോൺ സ്ട്രൈക്കിങ് എൻഡിൽ വിക്കറ്റ് വീഴുമ്പോഴും രവീന്ദ്ര ജദേജ താളം കണ്ടെത്തി. മുഈൻ അലിക്കൊപ്പം ചേർന്ന് ജദേജ അർധസെഞ്ച്വറി പൂർത്തിയാക്കി. മൊഹ്സിൻ ഖാനെ സിക്സ് അടിച്ചാണ് അർധ സെഞ്ച്വറിയിലെത്തിയത്. രവി ബിഷ്ണോയി എറിഞ്ഞ 18ാമത്തെ ഓവറിൽ ഹാട്രിക്ക് സിക്സടിച്ച മുഈൻ അലി കളിയുടെ മൂഡ് മാറ്റിയെങ്കിലും അതേ ഒാവറിൽ ആയുഷ് ബദോനിക്ക് ക്യാച്ച് നൽകി മടങ്ങി. 20 പന്തിൽ മൂന്ന് സിക്സറുൾപ്പെടെ 30 റൺസാണ് മുഈൻ അലി നേടിയത്. കഴിഞ്ഞ കളിയുടെ തുടർച്ചയെന്നോണം അവസാന രണ്ടു ഓവറുകളിൽ എം.എസ് ധോണി നടത്തിയ വെടിക്കെട്ട് പ്രകടനം ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. ഒമ്പത് പന്തിൽ രണ്ടു സിക്സും മൂന്ന് ഫോറുമുൾപ്പെടെ 28 റൺസെടുത്ത ധോണിയും 40 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമുൾപ്പെടെ 57 റൺസെടുത്ത ജദേജയും പുറത്താകാതെ നിന്നു. ലഖ്നോക്ക് വേണ്ടി ക്രുനാൽ പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. 

Tags:    
News Summary - Rahul and de Kock are crushed; Lucknow Super Giants defeated Chennai by eight wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.