സഞ്ജു സാംസൺ, ആർ. അശ്വിൻ
ലോകകപ്പിലെ താരം, തൊട്ടടുത്ത പരമ്പരയിൽ പുറത്ത്; സഞ്ജുവിന്റെ മാനസിക സമ്മർദ്ദത്തെക്കുറിച്ച് അശ്വിൻ
ഇന്ത്യ - അഫ്ഗാനിസ്താൻ ഫ്രണ്ട്ഷിപ് ട്രോഫി ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുമോയെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. 2026 ട്വന്റി 20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നെങ്കിലും തുടർന്ന് നടന്ന പരമ്പരകളിലെ മോശം പ്രകടനമാണ് താരത്തിന്റെ ടീമിലെ സ്ഥാനത്തിന് ഭീഷണിയാവുന്നത്.
അയർലൻഡ് - ഇംഗ്ലണ്ട് പരമ്പരയിൽ തിളങ്ങാൻ സാധിക്കാതിരുന്നതോടെ സിംബാബ്‌വെക്കെതിരെയുള്ള പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നെങ്കിലും അഫ്ഗാനിസ്താനെതിരെയുള്ള ടീമിൽ താരം തിരിച്ചെത്തുകയായിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ താരം പത്ത് റൺസ് മാത്രമാണ് സ്കോർ ചെയ്തത്. ഇപ്പോൾ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ.
"ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയിട്ടും അയർലാൻഡിൽ മറ്റ് ബാറ്റർമാരും തന്നെ പോലെ പരാജയപ്പെട്ടിട്ടും ഇംഗ്ലണ്ടിലെ ഒരു മത്സരത്തിലെ മോശം പ്രകടനം കൊണ്ട് താൻ മാത്രം എന്തുകൊണ്ട് പുറത്താക്കപ്പെട്ടുവെന്ന് സഞ്ജു കരുതുന്നുണ്ടാകും. ആരും തന്റെ സാഹചര്യം മനസിലാക്കുന്നില്ലല്ലോ എന്ന കടുത്ത മാനസിക സമ്മർദ്ദത്തിലായിരിക്കും അവൻ. 2014ൽ തുടങ്ങിയ അവന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല" - ആർ. അശ്വിൻ പറഞ്ഞു.
സഞ്ജു നന്നായി കളിക്കുമ്പോൾ ആരാധകർ പ്രശംസിക്കുകയും എന്നാൽ ഒരു തവണ പരാജയപ്പെടുമ്പോൾ അവൻ ഇപ്പോഴും മോശമായി കളിക്കുന്നവനാണെന്നും സ്ഥിരതയില്ലെന്ന പ്രതികരണവുമാണ് ഉണ്ടാവാറുള്ളതെന്നും അശ്വിൻ പറഞ്ഞു. അവൻ മോശമായി കളിക്കുന്നതുകൊണ്ടോ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാത്തതുകൊണ്ടാണോ സഞ്ജുവിനെതിരെ ഇത്തരം വിമർശനങ്ങൾ ഉയരുന്നത് എന്ന് നമ്മുക്ക് പറയാനാവില്ല. സഞ്ജുവായിരിക്കുക എന്നത് ഒരിക്കലും എളുപ്പല്ലെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.