ഒടുവിൽ 'മുട്ടുകുത്തി' ഡി കോക്ക്, 'ബ്ലാക് ലൈവ്സ് മാറ്ററിൽ' മാപ്പു പറച്ചിൽ

ദുബൈ: 'ബ്ലാക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിൽ മുട്ടുകുത്താനാവില്ലെന്ന നിലപാടെടുത്ത ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബാറ്റ്സ്മാനും മുൻ നായകനുമായ ക്വിന്‍റൺ ഡി കോക്ക് ഒടുവിൽ തീരുമാനത്തിൽ നിന്നും പിന്മാറി. തെറ്റായ തീരുമാനത്തിൽ ആരാധകരോടും സഹതാരങ്ങളോടും  മാപ്പുചോദിക്കുന്നതായി ഡി കോക്ക് പറഞ്ഞു. ട്വന്‍റി20 ലോകകപ്പിലെ വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ, മുട്ടു കുത്തി നിൽക്കില്ലെന്നറിയിച്ച് ഡി കോക്ക് ദക്ഷിണാഫ്രിക്കൻ നിരയിൽ മത്സരത്തിനിറങ്ങിയിരുന്നില്ല.

'മുട്ടുകുത്തി നിൽക്കുന്നതിലൂടെ മറ്റുള്ളവർക്ക് വംശീയതക്കെതിരെ സന്ദേശം പകരാൻ കഴിയുമെങ്കിൽ നല്ലതു തന്നെ, ചിലരുടെ അഭിമാനം ഉയർത്താനാവുമെങ്കിൽ അക്കാര്യം ചെയ്യുന്നതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്'-ഡികോക്ക് പറഞ്ഞു. ബുധനാഴ്ച രാത്രി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡുമായി സംസാരിച്ചാണ് ഡി കോക്ക് തീരുമാനത്തിൽ നിന്നും പിന്മാറിയത്.

താൻ ഒരിക്കലും വംശീയ വാദിയല്ലെന്നും ദക്ഷിണാഫ്രിക്കൻ ടീമിനായി കളിക്കുന്നതിനേക്കാൾ സന്തോഷം മറ്റൊന്നും ഇല്ലെന്നും ഡികോക്ക് ദക്ഷണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെഴുതിയ കുറിപ്പിൽ അറിയിച്ചു.

ആദ്യ മത്സരത്തിൽ ഡി കോക്കിന് പകരം റീസ ഹെന്‍റിക്സാണ് കളത്തിലിറങ്ങിയത്. ഡി കോക്കിന്‍റെ നടപടി പരിശോധിച്ച് തുടർ നടപടികൾ കൈകൊള്ളുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നേരത്തെ പ്രതികരിച്ചിരുന്നു. മുമ്പ് വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലും മുട്ടുകുത്തി നിൽക്കുന്നതിനോട് ഡി കോക്ക് വിയോജിച്ചിരുന്നു. 

Tags:    
News Summary - Quinton de Kock apologises, will take the knee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.