സിഡ്നി: ഇംഗ്ലണ്ടിനെതിരെ രണ്ടാം സെമി കളിക്കാനിരുന്ന ഇന്ത്യൻ നിരയിലെ ഇനിയും വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത വിക്കറ്റ് കീപർ ബാറ്ററാണ് ഋഷഭ് പന്ത്. സെമിയിൽ ദിനേശ് കാർത്തികിനു പകരം അവസാന ലീഗ് മത്സരത്തിൽ സിംബാബ്വെക്കെതിരെയായിരുന്നു ആദ്യമായി അവസരം ലഭിച്ചത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെയും ഇറങ്ങുമെന്നാണ് സൂചന.
എന്നാൽ, ട്വന്റി20 ഫോർമാറ്റിൽ തന്റെ ഡ്രീം ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ചോദ്യത്തിന് മറുപടിയായി അഞ്ചു പേരെ പറഞ്ഞ ഋഷഭ് പന്ത് അതിൽ ബാറ്റർമാരായി ഉൾപ്പെടുത്തിയ രണ്ടുപേരും ഇംഗ്ലീഷ് താരങ്ങൾ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറാണ് ഒന്നാമത്. ലോകത്തിന്റെ ഏതുവശത്തേക്കും ബട്ലറിന് അടിക്കാനാകുമെന്ന് പന്ത് പറയുന്നു. രണ്ടാമനായി ലിയാം ലിവിങ്സറ്റണാണുള്ളത്. കഴിഞ്ഞ രണ്ട്, മൂന്നു വർഷത്തെ പ്രകടനം അത്രക്ക് ഗംഭീരമാണെന്നാണ് ഇന്ത്യൻ താരത്തിന്റെ പക്ഷം.
ബൗളർമാരിൽ ഇന്ത്യയിൽനിന്ന് ജസ്പ്രീത് ബുംറയുണ്ട്. അഫ്ഗാൻ സ്പിന്നർ റാശിദ് ഖാനെയും പറഞ്ഞ താരം പട്ടികയിലെ അഞ്ചാമനും വിക്കറ്റ്കീപറുമായി താൻ തന്നെയാണെന്നും പറയുന്നു. 'ഞാൻ തെരഞ്ഞെടുക്കുന്ന ടീമിൽ ഞാൻ ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് പേരു പറഞ്ഞത്'- എന്നായിരുന്നു സ്വന്തം പേര് അഞ്ചാമതായി പറഞ്ഞതിന് ന്യായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.