ചണ്ഡിഗഡ്: ഐ.പി.എൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.
50 പന്തിൽ 81 റൺസെടുത്ത രോഹിത് ശർമയാണ് മുംബൈ ബാറ്റിങ്ങിനെ മുന്നിൽ നിന്ന് നയിച്ചത്. 22 പന്തിൽ 47 റൺസെടുത്ത ജോണി ബെയർസ്റ്റോയും 20 പന്തിൽ 33 റൺസെടുത്ത സൂര്യകുമാർ യാദവും മുംബൈ ഇന്നിങ്സിന് കരുത്തേകി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള മുംബൈ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് രോഹിതും ബെയർസ്റ്റോയും ആഞ്ഞടിച്ചത്. 22 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 47 റൺസെടുത്ത ബെയർസ്റ്റോ സായ് കിഷോറിന്റെ പന്തിൽ ജെറാൾഡ് കോട്സി പിടിച്ചാണ് പുറത്താവുന്നത്. തുടർന്നെത്തിയ സൂര്യകുമാറും അതേ താളത്തിൽ കത്തിക്കയറിയതോടെ സ്കോർ അതിവേഗം നൂറുകടന്നു. സ്കോർ 143 നിൽക്കെ 33 റൺസെടുത്ത സൂര്യകുമാർ കൂറ്റനടിക്കുള്ള ശ്രമത്തിൽ സായ് കിഷാറിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. 20 പന്തുകൾ നേരിട്ട സൂര്യ മൂന്ന് സിക്സും ഒരുഫോറുമാണ് പായിച്ചത്. രോഹിതിന് കൂട്ടായെത്തിയ തിലക് വർമയും ഒട്ടും മോശമാക്കിയില്ല.
ടീം സ്കോർ 186 ൽ നിൽക്കെ രോഹിതിനെ നഷ്ടമായി. സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഇന്നിങ്സിന് 81ൽ പ്രസിദ്ധ് കൃഷ്ണയാണ് തടയിട്ടത്. 11 പന്തിൽ 25 റൺസെടുത്ത തിലക് വർമയും തൊട്ടുപിന്നാലെ മടങ്ങി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. നിലയുറപ്പിക്കും മുൻപെ നമൻധിറിനെ (9) പ്രസിദ്ധ് മടക്കി. അവസാന ഓവറുകൾ ആഞ്ഞടിച്ച് നായകൻ ഹാർദികിന്റെ ഇന്നിങ്സാണ് (9 പന്തിൽ പുറത്താകാതെ 22) സ്കോർ 228 റൺസിലെത്തിച്ചത്.
ഇന്ന് ജയിക്കുന്നവർക്ക് ഫൈനലിൽ എത്താൻ രണ്ടാം ക്വാളിഫയർ എന്ന കടമ്പ ബാക്കിയുണ്ട്. ഒന്നാം ക്വാളിഫയറിൽ പരാജയപ്പെട്ട പഞ്ചാബ് കിങ്സായിരിക്കും എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.