ഹൈദരാബാദ്: കുശാൽ മെൻഡിസിന്റെയും സദീര സമരവിക്രമയുടെയും തകർപ്പൻ സെഞ്ച്വറികളുടെ കരുത്തിൽ പാകിസ്താനെതിരെ ശ്രീലങ്കക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് ശ്രീലങ്കൻ ബാറ്റർമാർ അടിച്ചെടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ ബാറ്റർമാർ പാക് ബൗളിങ് നിരയെ അടിച്ചൊതുക്കുകയായിരുന്നു.
കുശാൽ മെൻഡിസ് 77 പന്തിൽ ആറ് സിക്സും 14 ഫോറുമടക്കം 122 റൺസും സമരവിക്രമ 89 പന്തിൽ രണ്ട് സിക്സും 11 ഫോറുമടക്കം 108 റൺസും അടിച്ചുകൂട്ടി. ഇവർക്ക് പുറമെ ഓപണർ പതും നിസ്സംഗ അർധ സെഞ്ച്വറിയും നേടി. 51 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. കുശാൽ പെരേര (പൂജ്യം), ചരിത് അസലങ്ക (ഒന്ന്), ധനഞ്ജയ ഡിസിൽവ (25), ദസുൻ ഷനക (12), മഹീഷ് തീക്ഷ്ണ (പൂജ്യം), ദുനിത് വെല്ലാലഗെ (10), മതീഷ പതിരാന (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.
പാകിസ്താൻ ബൗളർമാരിൽ പത്തോവറിൽ 71 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹസൻ അലി മാത്രമാണ് തിളങ്ങിയത്. ഹാരിസ് റഊഫ് രണ്ടും ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.