അവസാന മത്സരവും തോറ്റ് മുംബൈ; ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ ലഖ്നോവും മടങ്ങി

മുംബൈ: ഐ.പി.എല്ലിലെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസിന് മടക്കം. ലഖ്നോ സൂപ്പർ ജയന്റ്സ് 18 റൺസിനാണ് മുംബൈയെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ലഖ്നോ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 38 പന്തിൽ 68 റൺസെടുത്ത രോഹിത് ശർമയും 28 പന്തിൽ 62 റൺസെടുത്ത നമൻധിറും നടത്തിയ ചെറുത്തു നിൽപ്പാണ് തോൽവിയുടെ ആഘാതം കുറച്ചത്.

ഡിവാൾഡ് ബ്രവിസ് (23), സൂര്യകുമാർ യാദവ് (0), ഇഷാൻ കിഷൻ (14), ഹാർദിക് പാണ്ഡ്യ (16), നേഹൽ വധേര 1ഉം റൺസെടുത്ത് പുറത്തായി. നവീനുൽ ഹഖ്, രവി ബിഷ്ണോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജയിച്ചെങ്കിലും ലഖ്നോ സൂപ്പർ ജയന്റ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 14 പോയിന്റുള്ള ലഖ്നോ നിലവിൽ ആറാം സ്ഥാനത്താണ്. നേരത്തെ പ്ലേ ഓഫിൽ നിന്ന് പുറത്തായ മുംബൈ എട്ടു പോയിന്റുമായി അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.   


നിക്കോളാസ് പൂരാൻ ഷോ..!

നേരത്തെ, 29 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുമുൾപ്പെടെ 75 റൺസെടുത്ത നിക്കോളാസ് പൂരാന്റെയും 41 പന്തിൽ 55 റൺസെടുത്ത നായകൻ കെ.എൽ.രാഹുലിന്റെയും കരുത്തിലാണ് ലഖ്നോ മികച്ച സ്കോറിലെത്തിയത്.

അവസാന മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയ ഓപണർ ദേവ്ദത്ത് പടിക്കൽ ഗോൾഡൻ ഡക്കായി മടങ്ങി. നുവാൻ തുഷാരയാണ് പടിക്കലിനെ എൽബിയിൽ കുരുക്കിയത്. തുടർന്നെത്തിയ മാർകസ് സ്റ്റോയിനിസ് തകർപ്പൻ അടികളുമായി വരവറിയിച്ചു. 22 പന്തിൽ 28 റൺസെടുത്ത സ്റ്റോയിനിസിനെ പിയൂഷ് ചൗള എൽ.ബിയിൽ കുരുക്കി. 11 റൺസെടുത്ത ദീപക് ഹൂഡ ചൗളയുടെ രണ്ടാത്തെ ഇരയായി. നിക്കോളാസ് പൂരാൻ ക്രീസിലെത്തിയതോടെയാണ് ലഖ്നോ സ്കോർ ബോർഡ് അതിവേഗം ചലിക്കാൻ തുടങ്ങിയത്. രാഹുലിനെ കൂട്ടുപിടിച്ച് തകർത്തടിച്ച പൂരാൻ 19 പന്തിൽ അർധ സെഞ്ച്വറി നേടി. 


15ാമത്തെ ഓവറിൽ പിറന്നത് 29 റൺസാണ്. ഓവർ ചെയ്യാനെത്തിയ അർജുൻ ടെൻഡുക്കറിന്റെ ആദ്യ രണ്ട് പന്ത് നിക്കോളസ് പൂരാൻ സിക്സർ പറത്തി. നാല് പന്ത് ബാക്കി നിൽക്കെ ഓവർ പൂർത്തിയാക്കാനാവാതെ അർജുൻ കയറിപോയതോടെ നമൻ ധിറാണ് പൂർത്തിയാക്കിയത്. നമൻധിറിനും കിട്ടി തല്ല്. രണ്ടുസിക്സും ഒരു ഫോറും.

ടീം സ്കോർ 16.5 ഓവറിൽ 178 ൽ നിൽക്കെ നിക്കോളാസ് പൂരാൻ വീണു. 75 റൺസെടുത്ത പൂരാൻ നുവാൻ തുഷാരയുടെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ റൺസൊന്നും എടുക്കാതെ അർഷാദ് ഖാനും മടങ്ങി. തൊട്ടടുത്ത പന്തിൽ രാഹുലും മടങ്ങി. പിയൂഷ് ചൗളക്കായിരുന്നു വിക്കറ്റ്. ‍ആ‍യുഷ് ബദോനി 22 ഉം ക്രുനാൽ പാണ്ഡ്യ 12 ഉം റൺസെടുത്ത് പുറത്താവാതെ നിന്നു. നുവാൻ തുഷാര, പിയൂഷ് ചൗള എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Lucknow Super Giants defeated Mumbai by 18 runs.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.