ഹൈദരാബാദിനെ ലോക്കാക്കി ഫെർഗൂസൻ; സൂപ്പർ ഓവറിൽ കൊൽക്കത്ത

ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും. എന്നാൽ ദൈവം ഇരുടീമുകളുടെയും പ്രാർഥന ഒരുപോലെ സ്വീകരിച്ചു. കെ.കെ.ആർ മുന്നോട്ടുവെച്ച 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എസ്.ആർ.എച്ചിെൻറ ഇന്നിങ്സും 163 റൺസിൽ അവസാനിച്ചു. അവസാന ഒാവർ വരെ നീണ്ട ആവേശം സമാസമമായതോടെ, സൂപ്പർ ഒാവറിൽ ലോക്കി ഫെർഗൂസെൻറ കരുത്തിൽ കൊൽക്കത്ത വിജയം സ്വന്തമാക്കി.

നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി ഹൈദരാബാദിെൻറ മൂന്നുവിക്കറ്റുകൾ പിഴുത ഫെർഗൂസൻ സൂപ്പർ ഓവറിൽ വാർണറെയും സമദിനെയും ക്ലീൻ ബൗൾഡാക്കി ഹൈദരാബാദിനെ രണ്ട് റൺസിലൊതുക്കിയതോടെ വിജയം കൊൽകത്തയുടെ തീരത്തെത്തി.

ഡേവിഡ് വാർണർ (33 പന്തിൽ 47), ജോണി ബെയർസ്റ്റോ (28 പന്തിൽ 36) കെയിൻ വില്യംസൺ (19 പന്തിൽ 29) എന്നിവരായിരുന്നു ഹൈദരാബാദിന് വേണ്ടി പൊരുതിയത്. വാലറ്റത്ത് 15 പന്തിൽ 23 റൺസുമായി അബ്ദുൽ സമദ് ആഞ്ഞ് വീശിയെങ്കിലും സ്കോർ 163ൽ ഒതുങ്ങുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ വാർണറുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു കൊൽക്കത്തയുടേത്. പതിഞ്ഞ തുടക്കത്തിൽ രാഹുല്‍ ത്രിപാഠിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഓപ്പണിംഗില്‍ 48 റണ്‍സ് ചേര്‍ത്തു. പിന്നാലെയെത്തിയവരും ടീമിന് വമ്പൻ സ്കോർ സമ്മാനിക്കാൻ തക്കവണ്ണമുള്ള പ്രകടനമൊന്നും നടത്തിയില്ല. എങ്കിലും അവസാന ഓവറുകളില്‍ ഇയാന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 150 കടത്തിയത്. കാര്‍ത്തിക് 14 പന്തില്‍ 24 റണ്‍സും. മോര്‍ഗന്‍ 23 പന്തില്‍ 34 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹൈദരാബാദിന് വേണ്ടി ബേസില്‍ നാലോവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളെടുത്തു. നടരാജന്‍ നാല്‍പ്പത് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമെടുത്തു. വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, എന്നിവര്‍ ഓരോ വിക്കറ്റുകൾ വീതവും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.