ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മൂന്നു ടെസ്റ്റുകളിൽ ബാറ്റർമാരായ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും കളിക്കില്ലെന്ന് ബി.സി.സി.ഐ സ്ഥിരീകരണം. ആദ്യ രണ്ടു മത്സരങ്ങളിലും കോഹ്ലി ടീമിലുണ്ടായിരുന്നില്ല. കുടുംബപരമായ കാരണങ്ങളാൽ അവധിയെടുത്ത താരം നിലവിൽ വിദേശത്താണ്. അടുത്ത മത്സരങ്ങളിലും പരിഗണിക്കേണ്ടതില്ലെന്ന് കോഹ്ലി ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. അതേസമയം, ടീമിലുണ്ടായിരുന്ന ശ്രേയസ് പരിക്കുമൂലമാണ് പുറത്തായത്.
രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന മധ്യനിര ബാറ്റർ കെ.എൽ. രാഹുലിനെയും ഓൾറൗണ്ടർ രവീന്ദ്ര ജദേജയെയും തിരിച്ചുവിളിച്ചു. രാഹുൽ പൂർണാരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ജദേജയുടെ പരിക്കും ഏറക്കുറെ ഭേദമായി. ഓൾറൗണ്ടർകൂടിയായ 17കാരൻ പേസർ ആകാശ് ദീപിനെ പുതുതായി ടീമിലെടുത്തു. തിരുവനന്തപുരത്ത് കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ബംഗാൾ താരമായ ആകാശ്. ഫെബ്രുവരി 15 മുതൽ രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ, കെ.എസ്. ഭരത്, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.