കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി സഹവസിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഐ.പി.എൽ താരം അഭിഷേക് പോറലിനെതിരെ കേസ്. കർണാടകയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർഥിനിയാണ് ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ താരത്തിനെതിരെ പരാതി നൽകിയത്.
താനും അഭിഷേകും മൂന്നു വർഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഒപ്പമുണ്ടായിരുന്നുവെന്നുമാണ് പരാതിക്കാരി പറയുന്നത്. എന്നാൽ ഒന്നര വർഷം മുൻപ് ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. അന്ന് വിഷയം പൊലീസ് സ്റ്റേഷൻ വരെ എത്തിയെങ്കിലും അന്ന് പരാതി നൽകിയിരുന്നില്ല. ഇപ്പോൾ അമ്മയോടൊപ്പം നേരിട്ടെത്തിയാണ് യുവതി ഔദ്യോഗികമായി പരാതി നൽകിയത്.
ചന്ദന്നഗർ സ്വദേശിയായ 23-കാരനാണ് അഭിഷേക് പോറൽ. ആരോപണങ്ങൾ താരം നിഷേധിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെത്തുടർന്ന് ഹൂഗ്ലി റൂറൽ പൊലീസ് സൂപ്രണ്ട് കുൻവാർ ഭൂഷൺ സിങ് മോഗ്ര പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കേസന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഭിഷേക് നിലവിൽ ബംഗളൂരുവിലാണുള്ളത്.
ഐ.പി.എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ താരമാണ് അഭിഷേക് പോറൽ. ഇന്ത്യൻ താരം റിഷഭ് പന്ത് ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അഭിഷേകിന് ടീമിൽ അവസരം ലഭിച്ചത്. തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, പിന്നീട് മികച്ച പ്രകടനത്തിലൂടെ യുവ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ടീമിന്റെ വിശ്വാസം നേടിയെടുക്കാൻ അഭിഷേകിന് സാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.