കളി മഴ കൊണ്ടുപോയി! കൊൽക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു; പോയന്‍റ് പങ്കിട്ട് ടീമുകൾ

കൊല്‍ക്കത്ത: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത ഒരു ഓവറിൽ ഏഴു റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്. ഈഡൻ ഗാർഡനിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തിരുന്നു.

പ്രഭ്സിംറാൻ സിങ്ങിന്‍റെയും പ്രിയാൻഷു ആര്യയുടെയും അർധ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബ് സ്കോർ 200 കടത്തിയത്. ഒരു മണിക്കൂർ കാത്തിരിന്നിട്ടും മഴക്ക് ശമനമില്ലാതെ വന്നതോടെയാണ് മത്സരം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇരു ടീമുകളും ഓരോ പോയന്‍റ് വീതം പങ്കിട്ടു. ഒരു റണ്ണുമായി റഹ്മാനുല്ല ഗുർബാസും നാലു റൺസുമായി സുനിൽ നരെയ്നുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.

പ്രഭ്സിംറാൻ 49 പന്തിൽ ആറു സിക്സും ആറു ഫോറുമടക്കം 83 റൺസെടുത്തു. പ്രിയാൻഷ് 35 പന്തിൽ 69 റൺസെടുത്തു. നാലു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ഇരുവരും നൽകിയ മികച്ച തുടക്കമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 11.5 ഓവറിൽ 120 റൺസാണ് ഇരുവരും അടിച്ചെടുത്തത്. ആന്ദ്രെ റസ്സലാണ് കൊൽക്കത്തക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. റസ്സൽ എറിഞ്ഞ 12ാം ഓവറിലെ അവസാന പന്തിൽ വൈഭവ് അറോറ പ്രിയാൻഷിനെ കൈയിലൊതുക്കി.

പിന്നാലെ നായകൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് പ്രഭ്സിംറാൻ സ്കോറിങ് ഉയർത്തി. വൈഭവ് അറോറ എറിഞ്ഞ 15ാം ഓവറിൽ വമ്പനടിക്ക് ശ്രമിച്ച പ്രിയാൻഷിനെ റോവ്മാൻ പവർ ക്യാച്ചെടുത്ത് പുറത്താക്കി. ഗ്ലെൻ മാക്സ് വെൽ (എട്ടു പന്തിൽ ഏഴ്), മാർകോ ജാൻസെൻ (ഏഴു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ശ്രേയസ് 16 പന്തിൽ 25 റൺസെടുത്തും ജോഷ് ഇംഗ്ലിഷ് ആറു പന്തിൽ 11 റൺസെടുത്തും പുറത്താകാതെ നിന്നു. ഒരുഘട്ടത്തിൽ ടീം സ്കോർ 250 കടക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും അവസാന അഞ്ച് ഓവറിൽ കൊൽക്കത്ത പിടിമുറുക്കിയതോടെയാണ് സ്കോർ 201ൽ ഒതുങ്ങിയത്.

കൊൽക്കത്തക്കായി വൈഭവ് അറോറ രണ്ടു വിക്കറ്റും വരുൺ ചക്രവർത്തി, റസ്സൽ എന്നിവർ ഓരോ വിക്കറ്റും നേടി. നേരത്തെ, ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. 

Tags:    
News Summary - IPL 2025: Match called off due to rain at Eden Gardens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.