അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നോ സൂപ്പർ ജയന്‍റ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു.
മിച്ചൽ മാർഷിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയും നിക്കോളാസ് പുരാന്‍റെ തകർപ്പൻ അർധ സെഞ്ച്വറിയുമാണ് ലഖ്നോവിനെ വമ്പൻ സ്കോറിലെത്തിച്ചത്. 64 പന്തിൽ എട്ടു സിക്സും 10 ഫോറുമടക്കം 117 റൺസെടുത്താണ് മാർഷ് പുറത്തായത്. താരത്തിന്‍റെ ആദ്യ ഐ.പി.എൽ സെഞ്ച്വറിയാണിത്. സീസണിൽ ഒരു വിദേശ താരത്തിന്‍റെ ആദ്യ സെഞ്ച്വറിയും.
പുരാൻ 27 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 56 റൺസെടുത്ത് പുറത്താകാതെ നിന്നു. ലഖ്നോ പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു. എയ്ഡൻ മാർക്രം 24 പന്തിൽ 36 റൺസെടുത്തു. ലഖ്നോവിനായി ഓപ്പണർമാർ ഗംഭീര തുടക്കം നൽകി. 9.5 ഓവറിൽ 91 റൺസാണ് മാർക്രമും മാർഷും കൂടി അടിച്ചുകൂട്ടിയത്. പവർ പ്ലേയിൽ 53 റൺസ്. സായ് കിഷോറാണ് കൂട്ടുകെട്ട് പൊളിച്ചത്. മാർക്രമിനെ ഷാരൂഖ് ഖാന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ പുരാനെ കൂട്ടുപിടിച്ച് മാർഷ് വെടിക്കെട്ട് തുടർന്നു.
ഇരുവരും രണ്ടാം വിക്കറ്റിൽ സ്കോർ ബോർഡിൽ കൂട്ടിചേർത്തത് 121 റൺസ്. അർഷാദ് ഖാന്‍റെ പന്തിൽ റൂഥർഫോർഡിന് ക്യാച്ച് നൽകിയാണ് മാർഷ് പുറത്തായത്. നായകൻ ഋഷഭ് പന്ത് ആറു പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു. ജയിച്ച് പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കുകയാണ് ഗുജറാത്തിന്‍റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.