റായ്പുർ: സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയും ഒപ്പം യുവതാരം ഋതുരാജ് ഗെയ്ക്‌വാദും സെഞ്ച്വറികളുമായി തകർത്താടിയ മത്സരത്തിൽ കൂറ്റൻ സ്കോർ നേടിയിട്ടും ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങി ടീം ഇന്ത്യ. രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ച പ്രോട്ടീസ് മൂന്ന് മത്സര പരമ്പരയിൽ 1-1ന് ഒപ്പമെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് അടിച്ചുകൂട്ടി. തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച കോഹ്‌ലി 93 പന്തിൽ 102ഉം കന്നി ശതകത്തിൽ ഋതുരാജ് 83 പന്തിൽ 105ഉം റൺസ് നേടി. ക്യാപ്റ്റൻ കെ.എൽ. രാഹുൽ പുറത്താവാതെ 43 പന്തിൽ 66 റൺസും ചേർത്തു.
മറുപടിയിൽ 49.2 ഓവറിൽ ഓവറിൽ ആറ് വിക്കറ്റിന് സന്ദർശകർ 362ലെത്തി. ഓപണർ എയ്ഡൻ മാർകറത്തിന്റെ (98 പന്തിൽ 110) സെഞ്ച്വറിയും മാത്യു ബ്രീസ്കെയുടെയും (64 പന്തിൽ 68) ഡെവാൾഡ് ബ്രെവിസിന്റെയും (34 പന്തിൽ 54) അർധ ശതകങ്ങളുമാണ് ജയത്തിൽ നിർണായകമായത്. നിർണായകമായ മൂന്നാം ഏകദിനം ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കും.
ഓപണർ ക്വിന്റൺ ഡി കോക്കിനെ (8) അർഷ്ദീപ് സിങ് വേഗം മടക്കിയെങ്കിലും മാർകറവും ക്യാപ്റ്റൻ ടെംബ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി. 46 റൺസെടുത്ത ബാവുമ 21ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണക്ക് വിക്കറ്റ് സമ്മാനിക്കുമ്പോൾ സ്കോർ രണ്ടിന് 127. പിന്നെ മാർകറം-ബ്രീസ്കെ സഖ്യത്തിന്റെ ഊഴം.
സെഞ്ച്വറി നേടി അധികം കഴിയും മുമ്പെ മാർകറത്തെ ഹർഷിത് റാണ പറഞ്ഞുവിട്ടു. 30 ഓവറിൽ മൂന്നിന് 197. ബ്രീസ്കെ-ബ്രെവിസ് കൂട്ടുകെട്ട് നിലയുറപ്പിച്ചതോടെ ഇന്ത്യക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. രണ്ട് റൺസായിരുന്നു മാർകോ യാൻസന്റെ സംഭാവന. ടോണി ഡി സോർസി (17) പരിക്കേറ്റ് മടങ്ങി. ഏഴാം വിക്കറ്റിൽ കേശവ് മഹാരാജിനൊപ്പം (10) ചേർന്ന് കോർബിൻ ബോഷാണ് (15 പന്തിൽ 29 നോട്ടൗട്ട്) ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചത്.
നേരത്തെ, പതിവ് പോലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് അടിച്ച് കൂട്ടിയത്. റൺമെഷീൻ വിരാട് കോഹ്‌ലി (102), യുവതാരം ഋതുരാജ് ഗെയ്ക്വാദ് (105) എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലെത്തിയത്.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്നൊരുക്കിയ 195 റൺസിന്‍റെ പാർട്നർഷിപ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കോഹ്‌ലി സെഞ്ച്വറിയടിച്ചത്. ക്യാപ്റ്റൻ കെ.എൽ രാഹുൽ (66*) അർധ സെഞ്ച്വറി സ്വന്തമാക്കി. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയത്. പ്രോട്ടീസിനായി മാർകോ യാൻസൻ രണ്ട് വിക്കറ്റ് നേടി.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർച്ചയായ 20-ാം തവണയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. തുടക്കത്തിൽ എക്സ്ട്രാ റണ്ണുകൾ നിരവധി പിറന്നതോടെ ഇന്ത്യൻ ഓപണർമാർക്ക് ജോലി കുറഞ്ഞു. സ്കോർ 40ൽ നിൽക്കേ രോഹിത് ശർമയെ (14) നാന്ദ്രേ ബർഗർ വിക്കറ്റ് കീപ്പർ ക്വിന്‍റൻ ഡികോക്കിന്‍റെ കൈകളിലെത്തിച്ചു. വൈകാതെ 22 റൺസുമായി യശസ്വി ജയ്സ്വാളും പുറത്തായതോടെ സ്കോർ രണ്ടിന് 62 എന്ന നിലയിലായി. പിന്നീടൊന്നിച്ച കോഹ്‌ലി -ഋതുരാജ് സഖ്യം മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു.
തുടക്കത്തിൽ പതിഞ്ഞു കളിച്ച ഋതുരാജ്, അർധ ശതകം പിന്നിട്ടതോടെ ഗിയർ മാറ്റി. വമ്പൻ ഷോട്ടുകൾ പുറത്തെടുത്ത താരം യഥേഷ്ടം ബൗണ്ടറികളും കണ്ടെത്തി. 83 പന്തിൽ 12 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. സെഞ്ച്വറി പിന്നിട്ടതിനു പിന്നാലെ മാർകോ യാൻസന്‍റെ പന്തിൽ ടോണി ഡിസോർസിക്ക് ക്യാച്ച് സമ്മാനിച്ചാണ് ഋതുരാജ് (105) മടങ്ങിയത്.
53-ാം ഏകദിന സെഞ്ച്വറിയിലൂടെ സ്വന്തം റെക്കോഡ് പുതുക്കിയ കോഹ്‌ലി, പ്രോട്ടീസ് ബൗളർമാരെ നിർദയം ശിക്ഷിച്ചാണ് കളം വിട്ടത്. ക്രിക്കറ്റിൽ ഒരു ഫോർമാറ്റിൽ മാത്രം ഏറ്റവുമധികം സെഞ്ച്വറിയെന്ന റെക്കോഡ് കഴിഞ്ഞ മത്സരത്തിൽ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 51 ടെസ്റ്റ് സെഞ്ച്വറികളുള്ള സചിൻ ടെണ്ടുൽക്കറെയാണ് പിന്നിലാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരെ തുടർച്ചയായ മൂന്നാം ഏകദിനത്തിലാണ് കോഹ്ലി മൂന്നക്കം തികച്ചത്. തന്നെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് ഇത്തവണ താരത്തിന്‍റെ പ്രകടനം.
ക്ലാസ് ഷോട്ടുകളുമായി കളം നിറഞ്ഞ കോഹ്‌ലി, 93 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സുമുൾപ്പെടെ 102 റൺസ് നേടിയാണ് പുറത്തായത്. ഒറ്റ റൺ മാത്രം നേടിയ വാഷിങ്ടൺ സുന്ദർ റണ്ണൗട്ടായി. രാഹുലിനൊപ്പം രവിന്ദ്ര ജദേജയും (24*) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.