രണ്ടാം ഇന്നിങ്സിലും ഇന്ത്യ പതറുന്നു; നാലു വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്കക്ക് 163 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 17.5 ഓവറിൽ 72 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി.

ഓപ്പണർമാരായ യശസ്വി ജയ്സാൾ (18 പന്തിൽ അഞ്ച്), നായകൻ രോഹിത് ശർമ (പൂജ്യം), ശുഭ്മൻ ഗിൽ (37 പന്തിൽ 26), ശ്രേയസ് അയ്യർ (12 പന്തിൽ ആറ്) എന്നിവരാണ് പുറത്തായത്. നിലവിൽ 22 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തിട്ടുണ്ട്. 44 റൺസുമായി വിരാട് കോഹ്ലിയും നാലു റൺസുമായി കെ.എൽ. രാഹുലുമാണ് ക്രീസിൽ. മാർകോ ജാൻസെൻ രണ്ടു വിക്കറ്റും കഗിസോ റബാദ, നാന്ദ്രെ ബർഗർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്തായിരുന്നു.

163 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയർ സ്വന്തമാക്കിയത്. അഞ്ചിന് 256 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 152 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്. ഡീൻ എൽഗർ 185 റൺസെടുത്താണ് പുറത്തായത്. 18 പന്തിൽ 19 റൺസെടുത്ത ജെറാള്‍ഡ് കോട്സീയുടെയും ഒമ്പത് പന്തിൽ ഒരു റണ്ണെടുത്ത കഗിസോ റബാദയുടെയും വിക്കറ്റുകളും ആതിഥേയർക്ക് നഷ്ടമായി. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന നിലയിലാണ് മൂന്നാംദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. 140 റൺസെടുത്ത എൽഗറും മാര്‍ക്കോ ജാൻസനുമായിരുന്നു ക്രീസിൽ.

ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതാണ് മൂന്നാംദിനം പ്രോട്ടീസിന് മേൽക്കൈ നൽകിയത്. ആറാം വിക്കറ്റിൽ 249 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 360 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് കീപ്പർ രാഹുലിന് ക്യാച്ച് നൽകിയാണ് എൽഗാർ മടങ്ങിയത്. എന്നാൽ, കോട്സീയെ കൂട്ടുപിടിച്ച് ജാൻസന്‍ ദക്ഷിണാഫ്രിക്കയുടെ ലീഡുയര്‍ത്തി. 19 റണ്‍സെടുത്ത കോട്സിയെ അശ്വിന്‍ മടക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 391 റണ്‍സിലെത്തിയിരുന്നു.

അധികം വൈകാതെ റബാദയെ ബുംറ ക്ലീൻ ബൗൾഡാക്കി. അവസാന വിക്കറ്റായ നാന്ദ്രെ ബര്‍ഗറെയും (പൂജ്യം) ബുംറ പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. 147 പന്തുകളിൽനിന്ന് 84 റണ്‍സെടുത്ത് ജാൻസൻ പുറത്താകാതെ നിന്നു. ആദ്യദിനം ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ നായകൻ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല.

ഇന്ത്യക്കായി ബുംറ നാലു വിക്കറ്റും മുഹമ്മജ് സിറാജ് രണ്ടും വിക്കറ്റും വീഴ്ത്തി. ഠാകൂർ, പ്രസിദ്ധ് കൃഷ്ണ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245ൽ അവസാനിച്ചിരുന്നു. കെ.എൽ. രാഹുലാണ് (101) ഇന്ത്യയുടെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ നാലാം ഓവറിൽ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. ഓപണർ എയ്ഡൻ മർക്രം (5) രാഹുലിന്റെ ഗ്ലൗസിലെത്തുമ്പോൾ സ്കോർ ബോർഡിൽ 11 റൺസ് മാത്രം. പകരക്കാരൻ ടോണി ഡീ സോർസിയെ കൂട്ടിന് നിർത്തി എൽഗർ ടീമിനെ കരകയറ്റി. ഒരു വിക്കറ്റിന് 49ലാണ് ലഞ്ചിന് പിരിഞ്ഞത്. എൽഗർ അർധശതകവും കടന്ന് മുന്നോട്ടുനീങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക മൂന്നക്കത്തിലെത്തി. പിന്നാലെ, ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി. 28 റൺസെടുത്ത സോർസിയെ ജസ്പ്രീത് ബുംറ യശസ്വി ജയ്‍സ്വാളിന്റെ കൈകളിലേക്കയച്ചു. രണ്ടിന് 104. ബുംറയുടെ അടുത്ത ഓവറിൽ ഇന്ത്യക്ക് വീണ്ടും നേട്ടം.

കീഗൻ പീറ്റേഴ്സൻ (2) ബൗൾഡായി. മൂന്നിന് 113. എൽഗറും ബെഡിങ്ഹാമും ചേർന്നതോടെ ഇന്ത്യക്ക് വിക്കറ്റ് വീണ്ടും കിട്ടാക്കനിയായി. ശാർദുൽ ഠാകുറിനെ ബൗണ്ടറിയടിച്ച് എൽഗർ 14ാം ടെസ്റ്റ് ശതകം പൂർത്തിയാക്കി. മൂന്നിന് 194ൽ നിൽക്കെ ചായക്ക്. നാലാം വിക്കറ്റ് സഖ്യം ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് കൊണ്ടുപോകവെ ബെഡിങ്ഹാമിന് (56) മടക്കം. അർധ ശതകം നേടിയ താരത്തെ സിറാജ് ബൗൾഡാക്കി. ലീഡിന് ഒരു റൺ അരികിലാണ് നാലാം വിക്കറ്റ് വീണത്. വെറെയ്നെ വിക്കറ്റിന് പിറകിൽ രാഹുൽ ക്യാച്ചെടുത്തപ്പോൾ പ്രസിദ്ധ് കൃഷ്ണക്ക് കന്നി ടെസ്റ്റ് വിക്കറ്റ്. അഞ്ചിന് 249. അധികം കഴിയും മുമ്പേ വെളിച്ചക്കുറവ് വില്ലനായെത്തി.

Tags:    
News Summary - India vs South Africa 1st Test: South Africa 163 runs lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.