അഡ്ലെയ്ഡ്: ചീറ്റിപ്പോയ 'പ്ലാൻ എ'യുമായി ക്യാപ്റ്റൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുന്നു. പോർമുഖത്ത് പടയാളികളെ ഉപേക്ഷിച്ച് ഓടിയൊളിച്ച പടനായകനെപോലെ. ബോർഡ് അധികൃതരെ മുൻകൂട്ടി അറിയിച്ച്, കുടുംബ ആവശ്യാർഥമുള്ള മടക്കമാണെങ്കിലും പടക്കളത്തിൽ ടീം ഇന്ത്യ യുദ്ധതന്ത്രം പൊളിഞ്ഞ ഒരു ആൾക്കൂട്ടമായി മാറിയിരിക്കുന്നു.
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവിയും തകർന്നടിഞ്ഞ ബാറ്റിങ് നിരയും ഇന്ത്യയുടെ ആത്മവിശ്വാസത്തെ അത്രമാത്രം ഭീതിപ്പെടുത്തിയിട്ടുണ്ട്. ആറടി അഞ്ചിഞ്ചുകാരനായ ജോഷ് ഹേസൽവുഡും, ആറടി നാലിഞ്ചുകാരനായ പാറ്റ്കമ്മിൻസും കൈയിൽ പന്തുമായി ഓടിയടുക്കുന്ന ഭീതിതരംഗങ്ങൾ ഒരു ദുസ്സ്വപ്നംപോലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വേട്ടയാടുന്നു. എട്ടുവിക്കറ്റിെൻറ തോൽവിയല്ല, ഒന്നാം ഇന്നിങ്സിൽ മികച്ച ലീഡ് നേടിയിട്ടും, രണ്ടാം ഇന്നിങ്സിൽ 36 റൺസിന് പുറത്തായ നിസ്സഹായതയാണ് ടീം ഇന്ത്യയെ വേട്ടയാടുന്നത്.
കരുത്തരായ ഓസീസിനെതിരായ ആസൂത്രണങ്ങളെല്ലാം ഒന്നരമണിക്കൂർ കൊണ്ട് പൊളിഞ്ഞ്പാളീസായ അവസ്ഥ. നായകൻ കൂടി നാട്ടിലേക്ക് മടങ്ങുന്നതോടെ ഇനി, എന്ത് പ്ലാൻ 'ബി' എന്നാണ് ക്രിക്കറ്റ് ലോകത്തിെൻറ ചോദ്യം.
അഞ്ചു ദിവസത്തെ ടെസ്റ്റ് മത്സരമാണ് മികച്ച തുടക്കത്തിനു ശേഷം രണ്ടര ദിവസത്തിൽ അവസാനിച്ചത്. ഇരു ബൗളിങ് നിരയെയും ഒരുപോലെ തുണച്ച പിച്ചിലായിരുന്നു ഹേസൽവുഡും, കമ്മിൻസും ഉയരം അനുകൂലഘടകമാക്കി ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. ബൗൺസും സീമുമായി നിലവാരമുള്ള ബൗളിങ് ആക്രമണത്തിനു മുന്നിൽ കോഹ്ലിയും പുജാരയും രഹാനെയും ഉൾപ്പെടുന്ന കേളികേട്ട ബാറ്റിങ് നിര തകർന്നടിഞ്ഞുവെന്നതാണ് കാര്യം.
ഭാര്യ അനുഷ്കയുടെ പ്രസവാവശ്യാർഥമാണ് നായകൻ വിരാട് കോഹ്ലി ഒന്നാം ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നത്. ആസ്ട്രേലിയൻ മണ്ണിൽ ടീമിെൻറ ആദ്യ ഡേ നൈറ്റ് മാച്ചിൽ ആത്മവിശ്വാസം പകരുന്ന തുടക്കം നൽകി മടങ്ങാമെന്ന മോഹമാണ് ഇപ്പോൾ തരിപ്പണമായത്. ഇനി ബോക്സിങ് ഡേയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ആരുണ്ട്?.
പകരക്കാരനായി കണക്കാക്കിയ രോഹിത് ശർമ ടീമിനൊപ്പം ചേരാൻ മൂന്നാം ടെസ്റ്റ്വരെ കാത്തിരിക്കണം. നിലവിലെ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയാവും ബോക്സിങ് ഡേ ടെസ്റ്റിൽ ടീമിനെ നയിക്കുക.
അഡ്ലെയ്ഡിലെ തോൽവി ബാറ്റിങ് ലൈനപ്പിനെ മാറ്റിപ്പണിയാൻ ടീം മാനേജ്മെൻറിനെ നിർബന്ധിതരാക്കും. ഓപണിങ് മുതൽ ബൗളിങ് നിരയിൽ വരെയുണ്ടാവും ഈ മാറ്റം. ആദ്യ ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ട ഓപണർ പൃഥ്വി ഷാ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ എന്നിവർക്ക് രണ്ടാം ടെസ്റ്റിൽ ഇടമുണ്ടാവില്ലെന്നുറപ്പാണ്. ഷാക്ക് പകരം സന്നാഹ മത്സരത്തിൽ മികച്ച ഇന്നിങ്സ് കളിച്ച ശുഭ്മാൻ ഗിൽ ഓപണറായെത്തും. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും സാഹ നിരാശപ്പെടുത്തി. ഒരു ക്യാച്ചോ സ്റ്റമ്പിങ്ങോ ഇല്ലാത്ത മത്സരം. ഏത് നിമിഷവും പുറത്താവുമെന്ന ശരീരഭാഷയിലായിരുന്നു ബാറ്റിങ്. രണ്ട് ഇന്നിങ്സിലായി 9,4 റൺസ് മാത്രമെടുത്ത താരത്തെ മാറ്റി പകരം വിക്കറ്റിന് പിന്നിലും മുന്നിലും ആക്രമണോത്സുകത പ്രകടമാക്കുന്ന ഋഷഭ് പന്തിനാണ് അടുത്ത അവസരം. രണ്ടു വർഷം മുമ്പ് ഓസീസിനെതിരായ പരമ്പരയിൽ സെഞ്ച്വറി നേടിയതും പന്തിന് അനുകൂലമാവും. 'സേന' രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ആസ്ട്രേലിയ) ഒരു അർധസെഞ്ച്വറി പോലുമില്ലെന്ന റെക്കോഡും സാഹക്ക് തിരിച്ചടിയാണ്.
കോഹ്ലിക്ക് പകരക്കാരനായി േലാകേഷ് രാഹുൽ എത്തും. ബൗളിങ്ങിൽ മുഹമ്മദ് ഷമിക്ക് പകരക്കാരനായി മുഹമ്മദ് സിറാജ് രണ്ടാം ടെസ്റ്റിലിറങ്ങും. ട്വൻറി20യിൽ നന്നായി കളിച്ച സിറാജിന് ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള അവസരം കൂടിയാവും ഇത്. കഴിഞ്ഞ ദിവസം ബാറ്റിങ്ങിനിടെ പന്ത് കൊണ്ട് കൈക്ക് പൊട്ടലേറ്റ ഷമിക്ക് പരമ്പരയിലെ ബാക്കി മത്സരങ്ങളെല്ലാം നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്.
കോഹ്ലി മടങ്ങുന്നതോടെ ശൂന്യമാവുന്ന അഞ്ചാം നമ്പറിലേക്ക് ഹനുമ വിഹാരിയെ പരിഗണിക്കണമെന്നാണ് ആവശ്യം. നിലവിൽ ഏഴാമനായി ക്രീസിലെത്തുന്ന വിഹാരി, പുജാരക്കൊപ്പം വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശേഷിയുള്ള ബാറ്റ്സ്മാനാണെന്നതു തന്നെ പ്രധാന യോഗ്യത. ലോകേഷ് രാഹുലിനെ ആറാം നമ്പറിലിറക്കണമെന്നും മുൻ സെലക്ടർ വെങ്കിടേഷ് പ്രസാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.