ചിതറിവീണ് ഇംഗ്ലണ്ട് നിര; 50 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടം, മുന്നിൽ തോൽവി

രാജ്കോട്ട്: ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതാൻ പോലുമാകാതെ ഇംഗ്ലണ്ട്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 557 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 50 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി. ഒരു ദിവസവും മൂന്ന് വിക്കറ്റുകളും കയ്യിലിരിക്കെ വിജയത്തിലേക്ക് ഇനിയും 507 റൺസ് കൂടി വേണം.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്കാരൻ രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സിൽ അന്തകനായത്. മൂന്ന് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. സ്കോർ 15ൽ നിൽക്കെ ബെൻ ഡക്കറ്റിന്‍റെ റണ്ണൗട്ടിലൂടെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. സാക് ക്രോളി (11) ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. മൂന്ന് റൺസെടുത്ത ഔല്ലി പോപ്പിനെയും ജോ റൂട്ട് (7), ജോണി ബെയർസ്റ്റോ (4) എന്നിവരെയും ജഡേജ വീഴ്ത്തി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ (15) കുൽദീപും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരാജയമുഖത്തായി. ഏഴാം വിക്കറ്റായി റെഹാൻ അഹമ്മദിനെ (പൂജ്യം) കുൽദീപ് തന്നെ വീഴ്ത്തി. ബെൻ ഫോക്സ് (1), ടോം ഹാർട്ട്ലി (പൂജ്യം) എന്നിവരാണ് ക്രീസിൽ. 

നേരത്തെ, യശ്വസി ജയ്സ്വാളിന് ഡബിൾ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റൻ ലീഡ് നേടിയത്. 214 റൺസെടുത്ത യശ്വസി പുറത്താകാതെ നിന്നു. രണ്ടാമിന്നിങ്സിൽ നാലിന് 430 എന്ന നിലയിൽ നിൽക്കെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലും യശ്വസി ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

യശ്വസിയും സർഫറാസ് ഖാനും (68 നോട്ടൗട്ട്) ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കുന്ന കാഴ്ചയാണ് മൂന്നാംദിനം കണ്ടത്. എത്രയും വേഗം സ്കോർ ചെയ്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുക എന്ന തന്ത്രത്തിനനുസരിച്ച് നീങ്ങിയ ഇരുവരും കൂറ്റനടികൾ തുടർന്നു. 12 സിക്സും 14 ഫോറും അടങ്ങിയതാണ് യശ്വസിയുടെ ഇന്നിങ്സ്. മൂന്ന് സിക്സും ആറ് ഫോറും നേടിയാണ് സർഫറാസ് ഖാൻ 68 റൺസെടുത്ത്. ആദ്യ ഇന്നിങ്സിലും സർഫറാസ് അർധ സെഞ്ച്വറി നേടിയിരുന്നു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമും ഓരോന്ന് വിജയിച്ച് തുല്യതയിലാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര നേടാം.

Tags:    
News Summary - ind vs eng 3rd cricket test updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.