ദ്രാവിഡിന്‍റെ ആ റെക്കോഡും ഇനി പഴങ്കഥ; നേട്ടം ജോ റൂട്ടിന് തന്നെ

ലണ്ടന്‍ : ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ പുതിയൊരു റെക്കോഡ് കൂടി തന്‍റെ പേരിലാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറല്ലാത്ത ഒരു ഫീല്‍ഡര്‍ നേടുന്ന ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന പുതിയ റെക്കോഡാണ് താരം കൈപിടിയിലാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെയാണ് റൂട്ട് മറികടന്നത്. ലോര്‍ഡ്‌സിൽ നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പ് 210 ക്യാച്ചുകളാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ കരുണ്‍ നായരുടെ ക്യാച്ചെടുത്തതോടെ നേട്ടം റൂട്ടിന്റ പേരിലായി. തന്‍റെ 155-ാം ടെസ്റ്റ് മത്സരത്തിലാണ് റൂട്ട് 211 ക്യാച്ചെന്ന റെക്കോർഡ് കുറിച്ചത്. 165 മത്സരങ്ങളിൽ നിന്നായിരുന്നു ദ്രാവിഡ് 210 ക്യാച്ച് നേടിയിരുന്നത്.

149 ടെസ്റ്റില്‍ നിന്ന് 205 ക്യാച്ചെടുത്ത മുന്‍ ശ്രീലങ്കന്‍ താരം മഹേല ജവര്‍ധനെയാണ് പട്ടികയിൽ മൂന്നാമത്. 117 ടെസ്റ്റില്‍ നിന്ന് മാത്രം 200 ക്യാച്ചുകളെടുത്ത ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് നാലാമതാണ്. 166 ടെസ്റ്റില്‍ നിന്ന് 200 ക്യാച്ചെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസും സ്മിത്തിനൊപ്പമുണ്ട്.

കഴിഞ്ഞ ദിവസം ടെസ്റ്റ് കരിയറിലെ മൊത്തം സെഞ്ച്വറി നേട്ടത്തില്‍ റൂട്ട് ദ്രാവിഡിനെയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും മറികടന്നിരുന്നു.  സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറിവേട്ടക്കാരില്‍ ടോപ് ഫൈവിലെത്താനും റൂട്ടിന് ആയി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗക്കാര(38) എന്നിവര്‍ മാത്രമാണ് ഇനി 37 സെഞ്ച്വറികളുള്ള റൂട്ടിന് മുന്നിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ചുറിയും ഈ വര്‍ഷത്തെ ആദ്യ സെഞ്ചുറിയുമാണിത്. 2021ലും 2022ലും 2024ലും ടെസ്റ്റില്‍ ആറ് വീതം സെഞ്ചുറികള്‍ നേടിയ റൂട്ട് 2023ല്‍ രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു. 

Tags:    
News Summary - Dravid's record is now a thing of the past; Joe Root has the achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.