എം.എസ്. ധോണി
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 19-ാം സീസണിൽ പരിക്കിനെത്തുടർന്ന് വിട്ടുനിന്ന മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങാൻ ഒരുങ്ങുന്നു. ഏപ്രിൽ 23ന് വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിലാകും ധോണി തിരിച്ചെത്തുകയെന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് വൃത്തങ്ങൾ നൽകുന്ന സൂചന. സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനിടെ കാലിന് പരിക്കേറ്റ ധോണി നിലവിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
കാലിലെ പേശി വലിവിനെ തുടർന്ന് വിശ്രമത്തിലായിരുന്നു താരം, പരിക്കിന്റെ അസ്വസ്ഥതകളില്ലാതെ നെറ്റ്സിൽ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചതായി ടീം മാനേജ്‌മന്റ് അറിയിച്ചു. ബാറ്റിങ് കോച്ച് മൈക്ക് ഹസ്സിയുടെ മേൽനോട്ടത്തിലാണ് ധോണി പരിശീലനം ആരംഭിച്ചത്. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സംസനാണ് ടീമിന്റെ വിക്കറ്റ് കീപ്പർ.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരവും സ്ഥിരതയാർന്നതുമായ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. 2010, 2011, 2018, 2021, 2023 വർഷങ്ങളിലായി അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്. എന്നാൽ നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് സി.എസ്.കെ. കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീം വിജയിച്ചത്. ടീമിൽ ബാറ്റിങ് കരുത്ത് കുറവായതിനാൽ ധോണിയുടെ വരവ് സി.എസ്.കെക്ക് ഗുണം ചെയ്യും. ഫോമിലുള്ള സർഫറാസ് ഖാന് പകരക്കാരനായോ അല്ലെങ്കിൽ 'ഇംപാക്ട് പ്ലെയർ' ആയോ ധോണി കളത്തിലിറങ്ങാനാണ് സാധ്യത കൂടുതൽ.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ചെന്നൈയുടെ അടുത്ത മത്സരത്തിൽ ധോണി ടീമിനൊപ്പം യാത്ര ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി ധോണി സ്പിന്നർ നൂർ അഹമ്മദുമായി ദീർഘനേരം സംസാരിച്ചിരുന്നു. ഇത് ടീമിലെ യുവതാരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയതായി ബൗളിങ് കോച്ച് ശ്രീധരൻ ശ്രീറാം പറഞ്ഞു. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം അവസാന രണ്ട് മത്സരങ്ങൾ വിജയിച്ച് ആത്മവിശ്വാസത്തിൽ നിൽക്കുന്ന ഋതുരാജ് ഗെയ്ക്വാദിനും സംഘത്തിനും ധോണിയുടെ സാന്നിധ്യം വലിയ കരുത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.