ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിന്റെ സമയം കളഞ്ഞ്, കളിയുടെ രസംകൊല്ലിയാവുന്ന നോ ബാളിനെ തളക്കാൻ എന്തുണ്ട് വഴി..? ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്കു പിന്നാലെ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയാവുകയാണ് ടെസ്റ്റ് ക്രിക്കറ്റിലെ നോ ബാൾ. കളി അനാവശ്യമായി വലിച്ചുനീട്ടപ്പെടുന്ന നോ ബാൾ പ്രവണതയെ തടയാൻ ഏകദിന-ട്വന്റി 20 മാതൃകയിൽ ഫ്രീ ഹിറ്റ് ടെസ്റ്റിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്പിൻ ബൗളിങ് കോച്ച് സായ് രാജ് ബഹുതുലെയാണ് രംഗത്തുവന്നത്. രണ്ടാം ടെസ്റ്റിനിടെ ശ്രീലങ്കക്കെതിരെ ഇന്ത്യൻ സ്പിന്നർമാർ 10 നോ ബാളുകളാണ് എറിഞ്ഞത്. രണ്ട് ഇന്നിങ്സിലായി 12 നോ ബാൾ ഇന്ത്യക്കാർ എറിഞ്ഞു.
രവീന്ദ്ര ജദേജ മാത്രം നാലു ഓവർ സ്റ്റെപ്പിങ് നോബാൾ ചെയ്തപ്പോൾ, അരങ്ങേറ്റക്കാരൻ സരൻഷ് ജെയ്ൻ ഏഴും, മാവൻ സുതുർ ഒന്നും നോ ബാൾ ചെയ്തു. 2021നുശേഷം കണ്ട സ്പിന്നർമാരുടെ ഏറ്റവും വലിയ നോ ബാൾ പ്രവാഹം കൂടിയായിരുന്നു ഇത്. സ്പിൻ ബൗളർമാർ വിക്കറ്റ് വീഴ്ത്താനുള്ള ശ്രമത്തിനിടെ, ക്രീസിൽ നിന്നും വരയും കടന്ന് പന്തെറിയാൻ ശ്രമിക്കുമ്പോൾ നോ ബാളായി മാറുന്ന പ്രവണത കൂടുന്നുവെന്നാണ് സായ്രാജ് ബഹുതുലെയുടെ പരാതി. നെറ്റ്സിൽ പ്രത്യേകം പരിശീലിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങളുടെ സമ്മർദത്തിൽ ഇത് സംഭവിക്കുന്നു. പരിമിത ഓവർ ക്രിക്കറ്റിലെ ഫ്രീ ഹിറ്റ് ടെസ്റ്റിലും നടപ്പാക്കി നോ ബാൾ തലവേദന കുറക്കണം -സായ് രാജ് പറഞ്ഞു.
ഫ്രീഹിറ്റ് വേണ്ട, ഫൈൻ മതി-ഗവാസ്കർ
ടെസ്റ്റ് ക്രിക്കറ്റിൽ നോ ബാൾ പെരുകുന്നതിന് തടയിടണമെന്നു തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കറുടെ അഭിപ്രായം. മിഡ് ഡേയിലെ തന്റെ കോളത്തിലൂടെയായിരുന്നു ഗവാസ്കറിന്റെ അഭിപ്രായ പ്രകടനം. നോ ബാളിന് ശിക്ഷയായി ഫ്രീ ഹിറ്റ് നൽകുന്നതിലൂടെ ടെസ്റ്റിൽ ബാറ്റർമാർക്ക് എളുപ്പം റൺസ് നേടാനുള്ള വഴിയൊരുക്കരുതെന്ന് ഗവാസ്കർ പറയുന്നു.
ഓവറിൽ ബൗൺസറുകൾ രണ്ടായി പരിമിതപ്പെടുത്തുകയും ബൗണ്ടറികൾ ലൈൻ ദൂരം കുറക്കുകയും ചെയ്തതോടെ റൺസ് നേടൽ അനായാസമായതായി പരാതിയുണ്ട്. ഇതിനിടയിൽ ഫ്രീഹിറ്റ് കൂടി വേണ്ടെന്നാണ് അഭിപ്രായം. പകരം, ഓരോ നോ ബാളിനും ഇരട്ടി പിഴയും ബൗളിങ് കോച്ചിന് പിഴയുടെ പകുതി തുകയും കൂടി ഈടാക്കുന്നത് നന്നാവും -ഗവാസ്കർ കുറിച്ചു.
41 ടെസ്റ്റ് മത്സരങ്ങളിൽ രവീന്ദ്ര ജദേജ എറിഞ്ഞത് 88 നോ ബാളുകൾ 2021ന് ശേഷമാണ് ജദേജയുടെ ഓവർ സ്റ്റെപ്പിങ് നോ ബാൾ എണ്ണം കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.