ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടി, ലഖ്നോവിന് ഏഴു വിക്കറ്റ് ജയം

ലഖ്നോ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനോട് ഏഴു വിക്കറ്റിന് തോറ്റതോടെ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിലായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ലഖ്നോ 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 38 പന്തിൽ ഒമ്പത് ബൗണ്ടറിയും ഏഴ് സിക്സുമായി 90 റൺസെടുത്ത മിച്ചൽ മാർഷിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ലഖ്നോവിന് വിജയമൊരുക്കിയത്. ജോഷ് ഇംഗ്ലിസ് 32 പന്തിൽ 36 റൺസെടുത്തു. നിക്കോളാസ് പുരാൻ 17 പന്തിൽ നാല് സിക്സടക്കം 32 റൺസ് നേടി പുറത്താകാതെ നിന്നു. ചെന്നൈക്കായി മുകേഷ് ചൗധരി, സ്പെസർ ജോൺസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മാർഷ് റണ്ണൗട്ടാവുകയായിരുന്നു.

ചെന്നൈ നിരയിൽ 42 പന്തിൽ 71 റൺസടിച്ച് കാർത്തിക് ശർമ ടോപ് സ്കോററായി. 20 പന്തിൽ 20 റൺസായിരുന്നു മലയാളി ഓപണർ സഞ്ജു സാംസണിന്റെ സംഭാവന. ലഖ്നോ ബൗളർമാരിൽ ആകാശ് സിങ് നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്‍ വീഴ്ത്തി. ആകാശ് എറിഞ്ഞ ആറാം ഓവറിൽ മുകുൾ ചൗധരിക്ക് ക്യാച്ച് സമ്മാനിച്ച് സഞ്ജു മടങ്ങുമ്പോൾ രണ്ടിന് 36. തന്റെ അടുത്ത ഓവറിൽ ഉർവിൽ പട്ടേലിനെയും (6) പറഞ്ഞുവിട്ടു ആകാശ്. നാലാം വിക്കറ്റിൽ കാർത്തിക്-ഡെവാൾഡ് ബ്രെവിസ് സഖ്യം മുന്നോട്ട് നയിച്ചതോടെ ചെന്നൈ കരകയറി. എയ്ഡൻ മാർക്രമിന് ക്യാച്ച്. ഡെത്ത് ഓവറുകളിൽ ശിവം ദുബെ (16 പന്തിൽ 32 നോട്ടൗട്ട്) പ്രശാന്ത് വീറിനൊപ്പം (10 പന്തിൽ 13) ചേർന്ന് ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.

തോൽവിയോടെ 12 പോയന്‍റുമായി ചെന്നൈ ആറാം സ്ഥാനത്തേക്ക് വീണു. രാജസ്ഥാൻ റോയൽസിന് 12 പോയന്‍റാണെങ്കിലും നെറ്റ് റൺ റേറ്റിന്‍റെ ബലത്തിൽ അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ മാത്രം പോരാ, മറ്റു ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചാണ് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾക്കെതിരെയാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങൾ.

Tags:    
News Summary - Chennai's playoff dreams suffer setback as Lucknow win by seven wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.