ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ വീണ്ടും തോറ്റ ധോണിക്കും സംഘത്തിനും പ്ലേഓഫ് സാധ്യതകൾ ഏകദേശം അവസാനിച്ചു. 44 റൺസ് നേടിയ ഇഷാൻ കിഷനാണ് സന്ദർശകരുടെ ടോപ് സ്കോറർ. നിർണായക മത്സരത്തിൽ ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാഞ്ഞതും ബൗളർമാരും ഫീൽഡിങ് യൂണിറ്റും ഉഴപ്പിയതും സി.എസ്.കെയുടെ പരാജയം എളുപ്പമാക്കി. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് - 19.5 ഓവറിൽ 154ന് പുറത്ത്, സൺറൈസേഴ്സ് ഹൈദരാബാദ് - 18.4 ഓവറിൽ അഞ്ചിന് 155.
മറുപടി ബാറ്റിങ്ങിൽ അക്കൗണ്ട് തുറക്കുംമുമ്പ് ഓപണർ അഭിഷേക് ശർമയെ സൺറൈസേഴ്സിന് നഷ്ടമായി. ഇഷാൻ കിഷൻ കൂട്ടായെത്തിയെങ്കിലും ആറാം ഓവറിൽ ട്രാവിസ് ഹെഡ് (19) വീണു. സ്കോർ 50 കടന്നതിനു പിന്നാലെ ഏഴ് റൺസ് നേടിയ ഹെയ്ൻറിച് ക്ലാസനും കൂടാരം കയറി. തകർത്തടിച്ച ഇഷാൻ കിഷൻ സൺറൈസേഴിന്‍റെ ജയപ്രതീക്ഷ സജീവമാക്കി. എന്നാൽ 12-ാം ഓവറിലെ അവസാന പന്തിൽ സാം കറന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങിയത് ആരാധകർക്ക് നിരാശയായി. 34 പന്തിൽ 44 റൺസാണ് കിഷന്‍റെ സംഭാവന.
അനികേത് വർമയെ (19) നൂർ അഹ്മദ് ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു. ഇതോടെ സ്കോർ അഞ്ചിന് 106 എന്ന നിലയിലായി. കളിയിൽ സി.എസ്.കെ മേൽക്കൈ നേടുകയാണെന്ന പ്രതീതിയുണർന്നു. എന്നാൽ പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 49 റൺസ് ചേർത്ത കമിന്ദു മെൻഡിസും (22 പന്തിൽ 32) നിതീഷ് കുമാർ റെഡ്ഡിയും (13 പന്തിൽ 19) ചേർന്ന് സൺറൈസേഴ്സിനെ ജയത്തിലെത്തിച്ചു. ചെന്നൈക്കുവേണ്ടി നൂർ അഹ്മദ് രണ്ട് വിക്കറ്റ് നേടി.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ ടീം 19.5 ഓവറിൽ 154ന് പുറത്തായി. 42 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസ് ആണ് അവരുടെ ടോപ് സ്കോറർ. നാല് വിക്കറ്റ് പിഴുത ഹർഷൽ പട്ടേലാണ് സി.എസ്.കെയെ ചെറിയ സ്കോറിൽ ഒതുക്കിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സി.എസ്.കെക്ക് അക്കൗണ്ട് തുറക്കുംമുമ്പ് ഓപണർ ഷെയ്ഖ് റാഷിദിന്‍റെ (0) വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ അഭിഷേക് ശർമക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു താരം. പവർപ്ലേ ഓവറുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് സാം കറൻ (9), ആയുഷ് മഹാത്രെ (30) എന്നിവരും കൂടാരം കയറി.
ബാറ്റിങ് ഓർഡറിൽ പ്രമോഷൻ നേടിയെത്തിയ രവീന്ദ്ര ജദേജക്ക് പക്ഷെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തിൽ 21 റൺസടിച്ച താരത്തെ കമിന്ദു മെൻഡിസ് ക്ലീൻ ബൗൾഡാക്കി. വമ്പനടികളുമായി സൂപ്പർ കിങ്സിന്‍റെ ആരാധകർക്ക് പ്രതീക്ഷ പകർന്ന ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെയെ കൂട്ടുപിടിച്ച് സ്കോർ 100 കടത്തി. 13-ാം ഓവറിൽ ബ്രെവിസിനെ ഹർഷൽ പട്ടേൽ മെൻഡിസിന്‍റെ കൈകളിലെത്തിച്ചു. 25 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 42 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ ദുബെ (9 പന്തിൽ 12) വീണതോടെ ക്യാപ്റ്റൻ എം.എസ്. ധോണി ക്രീസിലെത്തി.
എന്നാൽ 10 പന്തുകൾ മാത്രമാണ് നായകന് അതിജീവിക്കാനായത്. ആറ് റൺസ് നേടിയ ധോണിയെ ഹർഷൽ പട്ടേൽ അഭിഷേക് ശർമയുടെ കൈകളിലെത്തിച്ചു. ഇംപാക്ട് പ്ലെയറായെത്തിയ അൻഷുൽ കാംബോജിന് രണ്ട് റൺസ് മാത്രമാണ് നേടാനായത്. നൂർ അഹ്മദ് രണ്ട് റൺസ് നേടി പുറത്തായി. അവസാന വിക്കറ്റിൽ ഖലീൽ അഹ്മദിനെ കൂട്ടുപിടിച്ച് ദീപക് ഹൂഡ (21 പന്തിൽ 22) ടീം സ്കോർ 150 കടത്തി. സൺറൈസേഴ്സിനായി ഹർഷൽ നാല് വിക്കറ്റ് പിഴുതപ്പോൾ, പാറ്റ് കമിൻസ്, ജയ്ദേവ് ഉനദ്കട് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.