ഐ.പി.എല്ലിലെ മിന്നും പ്രകടനം; പരസ്യ പ്രതിഫലം ഇരട്ടിയാക്കി വൈഭവ് സൂര്യവംശി
മുംബൈ: ഐ.പി.എൽ 2026 സീസൺ അവസാനിച്ചെങ്കിലും ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ വിസ്മയ താരം വൈഭവ് സൂര്യവംശി. ടൂർണമെന്റിലെ തകർപ്പൻ പ്രകടനത്തോടെ താരത്തിന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഐ.പി.എല്ലിന് മുൻപ് പരസ്യങ്ങൾക്ക് ഈടാക്കിയിരുന്ന പ്രതിഫലം വൈഭവ് ഇപ്പോൾ ഇരട്ടിയാക്കിയിരിക്കുകയാണ്. വരും വർഷങ്ങളിൽ താരം ലേലത്തിൽ പങ്കെടുത്താൽ 30 കോടി രൂപയ്ക്ക് മുകളിൽ വില ലഭിച്ചേക്കാമെന്നും കായിക ലോകം വിലയിരുത്തുന്നു.
ടൂർണമെന്റിന് മുൻപ് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾക്കായി ഒരു കോടി രൂപയായിരുന്നു വൈഭവ് വാങ്ങിയിരുന്നത്. പ്രമുഖ ബ്രാൻഡുകളായ കോംപ്ലാൻ, റെഡ് ബുൾ എന്നിവയുമായി താരം ഒപ്പുവെച്ചത് ഈ തുകയ്ക്കായിരുന്നു. എന്നാൽ, ഐ.പി.എല്ലിലെ വിസ്മയ പ്രകടനത്തിന് പിന്നാലെ താരത്തെ തേടി നിരവധി ബ്രാൻഡുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പുതിയ പരസ്യക്കരാറുകൾക്ക് 1.5 കോടി മുതൽ 2 കോടി രൂപ വരെയാണ് വൈഭവ് ഇപ്പോൾ ഈടാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ മാതാപിതാക്കൾക്ക് പുറമെ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയും വൈഭവിന്റെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നുണ്ട്.
നിലവിൽ 1.10 കോടി രൂപയുടെ വാർഷിക കരാറിലാണ് വൈഭവ് രാജസ്ഥാൻ റോയൽസിൽ കളിക്കുന്നത്. ഈ പ്രതിഫലത്തിൽ മാറ്റം വരാൻ അടുത്ത ലേലം വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും, പുരസ്കാരങ്ങളിലൂടെയും മാച്ച് ഫീ ഇനത്തിലും കോടികളാണ് താരം സ്വന്തമാക്കിയത്. ടൂർണമെന്റിലെ 'മോസ്റ്റ് വാല്യുവബിൾ പ്ലെയർ' പുരസ്കാരം നേടിയതിലൂടെ 15 ലക്ഷം രൂപ ലഭിച്ചു. ഇതിന് പുറമെ ഓറഞ്ച് ക്യാപ്പ്, സൂപ്പർ സ്ട്രൈക്കർ, സൂപ്പർ സിക്സ്, എമേർജിങ് പ്ലെയർ എന്നീ നാല് പുരസ്കാരങ്ങൾക്കായി 10 ലക്ഷം രൂപ വീതവും ലഭിച്ചു. അങ്ങനെ ആകെ 55 ലക്ഷം രൂപ അവാർഡുകളിലൂടെ മാത്രം വൈഭവ് നേടി. ഒരു മത്സരത്തിന് 7.50 ലക്ഷം രൂപയാണ് മാച്ച് ഫീ. രാജസ്ഥാനായി 16 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരത്തിന് മാച്ച് ഫീ ഇനത്തിൽ മാത്രം 1.20 കോടി രൂപയും ലഭിച്ചു.
16 മത്സരങ്ങളിൽ നിന്ന് 237.30 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റോടെ 776 റൺസാണ് വൈഭവ് ഈ സീസണിൽ അടിച്ചുകൂട്ടിയത്. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, വിരാട് കോഹ്ലി തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാണ് പല മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഇപ്പോൾ വൈഭവിനെ ചേർത്ത് വായിക്കുന്നത്. പ്രതിഭയുടെ കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും, കരിയറിന്റെ തുടക്കത്തിൽ നിൽക്കുന്ന ഈ കൗമാരക്കാരനെ ലഭിക്കുന്ന അവസരങ്ങളും പ്രശസ്തിയും ഉപയോഗിച്ച് വളരെ കരുതലോടെ വേണം മുന്നോട്ട് നയിക്കാനെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.