ദുബൈ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ കൂട്ടത്തിലേക്ക് അഞ്ചാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ് ട്രോഫി. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് രോഹിതിന്റെ നീലപട്ടാളം ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നിൽ നിന്ന് നയിച്ച നാകയൻ രോഹിത് ശർമയാണ് (71) ഇന്ത്യയുടെ വിജയ ശിൽപി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
76 റൺസ് നേടിയ നായകൻ രോഹിത് ശർമയും 48 റൺസെടുത്ത ശ്രേയസ് അയ്യരും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും കുൽദീപ് യാദവുമാണ് ഇന്ത്യൻ വിജയത്തിന് കരുത്തേകിയത്.
ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടമാണ്. 12വർഷം മുൻപ് 2013ലാണ് ഇന്ത്യ ഇതിന് മുൻപ് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. 2002ലാണ് ആദ്യത്തെ കിരീടം. രണ്ട് ലോകകപ്പ് കിരീടങ്ങൾ(1983,2011) ഉൾപ്പെടെ ഏകദിനത്തിൽ ഇന്ത്യ ഉയർത്തുന്ന അഞ്ചാമത്തെ വിശ്വകിരീടം കൂടിയാണിത്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നായകൻ രോഹിത് ശർമ നൽകിയത്. രോഹിത്-ഗിൽ ഓപണിങ് കൂട്ടുക്കെട്ട് 18.4 ഓവറിൽ 105 റൺസിൽ നിൽകെയാണ് പിരിയുന്നത്. 50 പന്തിൽ 31 റൺസെടുത്ത ശുഭ്മാൻ ഗിൽ സാന്ററിന്റെ പന്തിൽ ഫിലിപ്സിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയെ (1) നിലയുറപ്പിക്കും മുൻപെ ബ്രേസ്വെൽ എൽ.ബിയിൽ കുരുക്കി.
രോഹിതിന് കൂട്ടായി ശ്രേയസ് അയ്യർ എത്തിയതോടെ സ്കോറിന് വീണ്ടും വേഗം കൂടി. സ്കോർ 122 നിൽകെ നായകനെ നഷ്ടമായി. 83 പന്തിൽ മൂന്ന് സിക്സും ഏഴു ഫോറും ഉൾപ്പെടെ 76 റൺസെടുത്ത രോഹിത് ശർമ രചിൻ രവീന്ദ്രയുടെ പന്തിൽ ലതാം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
അക്ഷർ പട്ടേലിനെ കൂട്ടി ലക്ഷ്യത്തിലേക്ക് നീങ്ങിയ ശ്രേയസ് 62 പന്തിൽ 48 ൽ നിൽക്കെ പുറത്തായി. സാന്റിന്റെ പന്തിൽ രചിൻ പിടിച്ചാണ് പുറത്തായത്. കൂറ്റനടിക്ക് ശ്രമിക്കവേ ബ്രേസ് വെല്ലിന്റെ പന്തിൽ അക്ഷർ പട്ടേലും (29) മടങ്ങി. തുടർന്ന് ക്രീസിൽ നിലയുറപ്പിച്ച കെ.എൽ.രാഹുലും ഹാർദിക് പാണ്ഡ്യയും ഇന്ത്യയിലെ വിജയ തീരത്തേക്കടുപ്പിച്ചു. 18 പന്തിൽ18 റൺസെടുത്ത പാണ്ഡ്യ ജാമേഴ്സന്റെ പന്തിൽ മടങ്ങി. 33 പന്തിൽ പുറത്താകാതെ 34 റൺസെടുത്ത കെ.എൽ രാഹുലും ഒമ്പത് റൺസെടുത്ത രവീന്ദ്ര ജദേജയും ലക്ഷ്യം കണ്ടാണ് മടങ്ങിയത്.
നേരെത്ത, 63 റൺസെടുത്ത ഡാരിൽ മിച്ചലിന്റെയും മിഖായേൽ ബ്രേസ് വെല്ലിന്റെ (40 പന്തിൽ പുറത്താകാതെ 53 ) ഇന്നിങ്സാണ് കിവീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
വിൽയങ് (15), രചിൻ രവീന്ദ്ര (37), കെയിൻ വില്യംസൺ (11), ടോം ലതാം(14) ഗ്ലെൻ ഫിലിപ്സ് (34), മിച്ചൽ സാൻറർ (8) എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി കുൽദീപ് യാദവ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.