മുംബൈ: ബാറ്റുകൊണ്ട് പ്രകടനം രാജകീയമാണെങ്കിലും രോഹിതിന്‍റെ സാമാന്യം കുടിയ ശരീരത്തിനു പിന്നാലെയാണ് ട്രോളന്മാർ എപ്പോഴും. ഈ ശരീരം കൊണ്ട് എന്തും സാധ്യമെന്ന് ഓരോ തവണയും തെളിയിച്ചാലും അവർ താരത്തെ വിടാറില്ല. അത്തരക്കാർക്ക് വഴിയിൽ വീണുകിട്ടിയ അവസരമായിരുന്നു ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ട്വന്‍റി20 മത്സരം. കളിയിൽ നിന്ന് അവധി കിട്ടിയതിനാൽ സൈഡ് ബെഞ്ചിൽ വെറുതെ ഇരുന്നു മുഷിയുമെന്നുറപ്പുള്ളതിനാൽ ഇടക്കു കഴിക്കാൻ രോഹിത് ചിലത് കൈയിൽ കരുതിയിരുന്നു. കാമറക്കണ്ണുകളിൽ പതിഞ്ഞാൽ അപകടമാകുമെന്ന് കണ്ട് കൃത്യമായി ഒളിച്ചുവെക്കാനും മറന്നില്ല. കളി ഏറെ പിന്നിടുംമുമ്പ് ടീം സ്റ്റാഫിനു പിന്നിൽ ഒളിച്ചുവെച്ച വസ്തുക്കളെടുത്ത് രോഹിത് ആസ്വാദനം തുടങ്ങി.
അതുവരെയും കാര്യമായി മൈതാന മധ്യത്തിലായിരുന്ന കാമറക്കണ്ണുകൾ പതിയെ ഗാലറിയിലെത്തി. അവിടെ കുശാലാണ് രോഹിതിന് കാര്യങ്ങളെന്ന് വിഡിയോ കണ്ടാലുറപ്പ്. ആവേശപൂർവം ചവച്ചരക്കുന്ന രോഹിത് ഇടക്ക് സ്റ്റാഫിനു പിറകിൽ ഒളിച്ചുവെച്ച വസ്തുക്കൾ എടുക്കുന്നതും കാണാം. എന്താണ് കഴിച്ചതെന്നു മാത്രം വ്യക്തമല്ല.
വൈകാതെ സമൂഹ മാധ്യമങ്ങളിലെത്തിയ വിഡിയോ വൈറലാകാൻ ഏറെ വേണ്ടിവന്നില്ല.
ആദ്യമത്സരത്തിലേറ്റ തോൽവിക്ക് രണ്ടാം മത്സരത്തിൽ ഇന്ത്യ പകരം വീട്ടിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ 165 റൺസിൽ ഒതുക്കിയ ഇന്ത്യ ഇഷാൻ കിഷൻ, വിരാട് കോഹ്ലി എന്നിവരുടെ കരുത്തിൽ പിന്തുടർന്ന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.