ന്യൂസിലൻഡിനെ 81 റൺസിന് എറിഞ്ഞിട്ടു! അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ ജയം

ബ്ലോംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സ് പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം. എതിരാളികളെ 81 റൺസിന് ഇന്ത്യൻ യുവനിര എറിഞ്ഞിട്ടു, 214 റൺസിന്‍റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സൂപ്പർ ബാറ്റർ മുഷീർ ഖാന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. കീവീസിന്‍റെ മറുപടി ബാറ്റിങ് 28.1 ഓവറിൽ 81 റൺസിൽ അവസാനിച്ചു.

ഇന്ത്യൻ താരം സൗമി പാണ്ഡെയുടെ നാലു വിക്കറ്റ് പ്രകടനമാണ് ന്യൂസിലൻഡിനെ തരിപ്പണമാക്കിയത്. രണ്ടു വിക്കറ്റുമായി മുഷീർ ബൗളിങ്ങിലും തിളങ്ങി. മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. 38 പന്തിൽ 19 റൺസ് നേടിയ നായകൻ ഓസ്കാർ ജാക്സണാണ് കീവീസ് നിരയിലെ ടോപ് സ്കോറർ. നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. ടോം ജോൺസ് (പൂജ്യം), ജെയിംസ് നെൽസൺ (10), സ്നെഹിത് റെഡ്ഡി (പൂജ്യം), ലച്ലൻ സ്റ്റാക്പോൾ (അഞ്ച്), ഒലീവർ തെവാത്തിയ (ഏഴ്), സാക് കമ്മിങ് (16), അലക്സ് തോംപ്സൺ (12), എവാൾഡ് ഷ്രൂഡർ (ഏഴ്), റയാൻ സോർഗാസ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മാസൻ ക്ലർക്ക് റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി രാജ് ലിംബാനി രണ്ടു വിക്കറ്റും നമൻ തിവാരി, അർഷിൻ കുൽകർണി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 126 പന്തിൽ 131 റൺസെടുത്താണ് മുഷീർ പുറത്തായത്. മൂന്നു സിക്സും 13 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ടൂർണമെന്‍റിലെ മുഷീറിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഗ്രൂപ്പ് മത്സരത്തിൽ അയർലൻഡിനെതിരെയും താരം സെഞ്ച്വറി (106 പന്തിൽ 118) നേടിയിരുന്നു. കൂടാതെ, യു.എസ്.എക്കെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിയും (73 പന്തിൽ 76 റൺസ്) നേടി. ഇതോടെ ടൂർണമെന്‍റിലെ ടോപ് സ്കോററായി താരം. നാലു മത്സരങ്ങളിൽനിന്ന് 325 റൺസാണ് നേടിയത്. 223 റൺസുമായി പാകിസ്താന്‍റെ ഷാസായിബ് ഖാനാണ് രണ്ടാമതുള്ളത്.

ഇന്ത്യക്കായി ഓപ്പണർ ആദർശ് സിങ് അർധ സെഞ്ച്വറി നേടി. 58 പന്തിൽ 52 റൺസെടുത്താണ് താരം പുറത്തായത്. അർഷിൻ കുൽകർണി (ഒമ്പത് പന്തിൽ ഒമ്പത്), നായകൻ ഉദയ് സഹാറൻ (57 പന്തിൽ 34), ആരവല്ലി അവനിഷ് (18 പന്തിൽ 17), പ്രിയൻഷു മൊളിയ (12 പന്തിൽ 10), സചിൻ ധാസ് (11 പന്തിൽ 15), മുരുഗൻ അഭിഷേക് (ആറു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നു റണ്ണുമായി നമൻ തിവാരിയും രണ്ടു റണ്ണുമായി രാജ് ലിംബാനിയും പുറത്താകാതെ നിന്നു. കീവീസിനായി മാസൻ ക്ലാർക്ക് നാലു വിക്കറ്റ് വീഴ്ത്തി.

ടൂർണമെന്‍റിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയമാണിത്. ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ 84 റൺസിനും അയർലൻഡിനെയും യു.എസിനെയും 201 വീതം റൺസിനും ഇന്ത്യ തരിപ്പണമാക്കിയിരുന്നു. ഫെബ്രുവരി രണ്ടിന് നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Tags:    
News Summary - Big win for India in U-19 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.