ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏഷ്യൻ പോരിന് കൊടിയേറിയെങ്കിലും വെടിക്കെട്ട് നാളെയാണ്. വാശിയേറിയ ഇന്ത്യ-പാകിസ്താൻ മത്സരം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകരും.
ഇതിനിടെ ഇരുടീമുകളിലെ താരങ്ങളും ആരാധകരും പരസ്പരം സൗഹൃദം പങ്കിടുന്ന നിരവധി ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പാക് നായകൻ ബാബർ അസമും ഹസ്തദാനം നടത്തുന്ന ചിത്രമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായ പാക് പേസർ ശഹീൻ അഫ്രീദി ഇന്ത്യൻ താരങ്ങളുമായി ദീർഘനേരം സംസാരിക്കുന്നതിന്‍റെയും ഹസ്തദാനം നടത്തുന്നതിന്‍റെയും വിഡിയോ പുറത്തുവന്നിരുന്നു.
താരങ്ങളും ആരാധകരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും പലരും പുറത്തുവിട്ടു. എന്നാൽ, നായകന്മാരായ രോഹിത് ശർമയും ബാബർ അസമും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വെള്ളിയാഴ്ചത്തെ പരിശീലനത്തിനുശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതിന്‍റെ വിഡിയോ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുറത്തുവിട്ടത്.
സംഭാഷണത്തിനിടെ 'സഹോദരാ, വിവാഹം കഴിക്കു' (ഭായി, ഷാദി കർലോ) എന്ന് രോഹിത് ബാബറിനോട് ചോദിക്കുന്നുണ്ട്. 'ഇല്ല, ഇപ്പോഴില്ലെന്നാ'യിരുന്നു ബാബറിന്‍റെ മറുപടി. കഴിഞ്ഞവർഷത്തെ ട്വന്‍റി20 ലോകകപ്പിനുശേഷം ഇരുടീമുകളും നേർക്കുനേർ വരുന്നത് ആദ്യമാണ്. അന്ന് ബാബറും സംഘവും പത്ത് വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.