രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 18 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 39 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും 11 റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിൽ.
മാർക്ക് വുഡ് രണ്ടും ടോം ഹാർട്ട്ലി ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടി ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 10 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മാർക്ക് വുഡിന്റെ പന്തിൽ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്.
മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗിൽ ഒമ്പത് പന്തിൽ റൺസൊന്നും എടുക്കാതെ മാർക്ക് വുഡിന്റെ പന്തിൽ കീപ്പർ ബെൻ ഫോക്സിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ രജിത് പട്ടിദാറിനെ (5) നിലയുറപ്പിക്കും മുൻപെ ടോം ഹാർട്ലി പുറത്താക്കി. അരങ്ങേറ്റ മത്സരത്തിനൊരുങ്ങിയ സർഫറാസ് ഖാനെയും ദ്രുവ് ജുറേലും മറികടന്നാണ് ഓൾറൗണ്ടർ രവീന്ദ്ര ജദേജ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത്.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒാരോ മത്സരങ്ങൾ ജയിച്ച് 1-1 നിലയിലാണ് ഇരുടീമും. സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവത്തിൽ പുതുമുഖങ്ങളെ അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജും ഓൾറൗണ്ടർ രവീന്ദ്രജദേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ അക്സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.
അന്തിമ ഇലവനിൽ ഇടം പിടിച്ച സർഫറാസ് ഖാനും ധ്രുവ് ജുറെലിനും ഇന്ന് അരങ്ങേറ്റ മത്സരമാണ്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനിത് നൂറാം ടെസ്റ്റാണ്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 500ാം വിക്കറ്റെന്ന ചരിത്രവും രാജ്കോട്ടിൽ പിറക്കാനാണ് സാധ്യത. 499 വിക്കറ്റാണ് നിലവിൽ അശ്വിന്റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.