ടോം ബാന്‍റൺ ബാറ്റിങ്ങിനിടെ
കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി സൂപ്പർ 8 പ്രതീക്ഷകൾ സജീവമാക്കി ഇംഗ്ലണ്ട്. ബൗളിങ്ങിൽ ആദിൽ റഷീദും ബാറ്റിങ്ങിൽ ടോം ബാന്റണും തിളങ്ങിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലിഷ് പടയുടെ വിജയം. സ്കോർ: സ്കോട്ട്‌ലൻഡ് -19.4 ഓവറിൽ 152ന് പുറത്ത്, ഇംഗ്ലണ്ട് -18.2 ഓവറിൽ അഞ്ചിന് 155.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലൻഡിനെ ചെറിയ സ്കോറിൽ ഒതുക്കുന്നതിൽ വെറ്ററൻ ലെഗ് സ്പിന്നർ ആദിൽ റഷീദ് നിർണായക പങ്കുവഹിച്ചു. 36 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് റഷീദ് വീഴ്ത്തിയത്. സ്കോട്ട്‌ലൻഡ് നിരയിൽ ഒരാൾക്കും വലിയ സ്കോർ കണ്ടെത്താനായില്ല. 49 റൺസ് നേടിയ ക്യാപ്റ്റൻ റിച്ചി ബെറിങ്ടനാണ് അവരുടെ ടോപ് സ്കോറർ. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലീഷ് ബൗളർമാർ സമ്മർദം നിലനിർത്തി. 19.4 ഓവറിൽ 152 റൺസിന് സ്കോട്ട്‌ലൻഡ് ഓൾ ഔട്ടായി.
153 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ ചില വിക്കറ്റുകൾ നഷ്ടമായെങ്കിലും ടോം ബാന്റണിന്റെ തകർപ്പൻ പ്രകടനം വിജയം എളുപ്പമാക്കി. മധ്യ ഓവറുകളിൽ ക്രീസിലെത്തിയ ബാന്റൺ പുറത്താകാതെ അർധസെഞ്ചുറി (50*) നേടി ടീമിനെ വിജയതീരത്തെത്തിച്ചു. പത്ത് പന്തുകൾ ബാക്കിനിൽക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മുന്നേറാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന്റെ സൂപ്പർ 8 സാധ്യതകൾ വീണ്ടും സജീവമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.