ഹർജാസ് സിങ്
ശനിയാഴ്ച 50 ഓവർ ഗ്രേഡ് ക്രിക്കറ്റിൽ അമ്പരപ്പിക്കുന്ന ട്രിപ്പിൾ സെഞ്ച്വറി നേടി ഇന്ത്യൻ വംശജനായ ആസ്‌ട്രേലിയൻ ബാറ്റർ ഹർജാസ് സിങ് പുതിയ ചരിത്രം കുറിച്ചു. പാറ്റേൺ പാർക്കിൽ സിഡ്‌നി ക്രിക്കറ്റ് ക്ലബിനെതിരെ വെസ്റ്റേൺ സബർബ്‌സിനായി കളിച്ച ആസ്‌ട്രേലിയൻ ബാറ്റർ തന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഗ്രേഡ് ലെവൽ ക്രിക്കറ്റിന്റെ 50 ഓവർ ഫോർമാറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി ഹർജാസ് മാറി.
വെറും 141 പന്തുകളിൽനിന്ന് 314 റൺസ് നേടിയ അദ്ദേഹം, 35 സിക്സറുകൾ ഉൾപ്പെടെ ഗംഭീര പ്രകടനത്തോടെ മികച്ച ക്രിക്കറ്റർമാരുടെ പട്ടികയിൽ ഇടം നേടി. ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ മൂന്ന് കളിക്കാരിൽ ഫിൽ ജാക്സ് (321), വിക്ടർ ട്രംപർ (335) എന്നിവർക്കൊപ്പമാണുള്ളത്.
ആസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ജനിച്ച യുവതാരത്തിന്റെ വേരുകൾ ഇന്ത്യയിലാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്, 2000 ൽ ചണ്ഡീഗഡിൽനിന്ന് സിഡ്‌നിയിലേക്ക് കുടിയേറി. 2024ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റുമുട്ടിയപ്പോഴും ഹർജാസ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 64 പന്തിൽനിന്ന് 55 റൺസ് നേടി ആസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു ഇത്.
ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽവെച്ച് ഏറ്റവും വൃത്തിയുള്ള ബാൾ-സ്ട്രൈക്കിങ് അതാണ്. ഓഫ് സീസണിൽ എന്റെ പവർ-ഹിറ്റിങ്ങിൽ ഞാൻ വളരെയധികം പ്രവർത്തിച്ചതിനാൽ എനിക്ക് ഇത് വളരെ അഭിമാനകരമാണ്, ഇന്ന് അത് സംഭവിച്ചത് വളരെ പ്രത്യേകമായിരുന്നു,തന്റെ റെക്കോഡ് നേട്ടത്തെക്കുറിച്ച് ഫോക്സ് ക്രിക്കറ്റിനോട് അദ്ദേഹം പറഞ്ഞു.ട്രിപ്പിൾ സെഞ്ച്വറിയോടെ ഹർജാസ് തന്റെ ക്രിക്കറ്റ് കരിയറിൽ ഒരു പ്രധാന കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.