ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനകരമായ വെങ്കല മെഡൽ. വനിതാ ഡബിൾസ് സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ ചൈനീസ് ജോഡിയോടു പൊരുതിത്തോറ്റാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം വെങ്കലം ഉറപ്പിച്ചത്. സ്വർണമോ വെള്ളിയോ സ്വന്തമാക്കിക്കൊണ്ട് ചരിത്ര ഫൈനലിലേക്ക് മുന്നേറാനുള്ള ഇന്ത്യൻ സഖ്യത്തിന്റെ മോഹം സെമിയിൽ അവസാനിക്കുകയായിരുന്നു.
ചൈനയുടെ ടാൻ നിങ് - ലിയു ഷെങ്ഷു സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യം കീഴടങ്ങിയത് (സ്കോർ: 21-18, 13-21, 8-21). ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക മൂന്നാം നമ്പർ താരങ്ങളായ ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് ചൈനയുടെ എതിരാളികൾ.
ആവേശമായി ആദ്യ ഗെയിം, പിന്നീട് ചൈനീസ് മുന്നേറ്റം
ആദ്യ ഗെയിമിൽ മികച്ച പോരാട്ടവീര്യമാണ് ട്രീസ-ഗായത്രി സഖ്യം പുറത്തെടുത്തത്. 3-0 എന്ന നിലയിൽ തുടങ്ങിയ ഇന്ത്യക്കെതിരെ തുടർച്ചയായി 10 പോയിന്റുകൾ നേടി ചൈനീസ് സഖ്യം 7-12 എന്ന നിലയിൽ മുന്നിലെത്തിയിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്ന ഇന്ത്യ 12-12, 16-16 എന്ന നിലയിൽ ഒപ്പത്തിനൊപ്പമെത്തി. അവസാന നിമിഷം തുടർച്ചയായി അഞ്ച് പോയിന്റുകൾ നേടി 24 മിനിറ്റിൽ ഇന്ത്യൻ സഖ്യം ആദ്യ ഗെയിം (21-18) സ്വന്തമാക്കി.
രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവന്ന ചൈനീസ് സഖ്യം 21-13ന് ഗെയിം പിടിച്ചു. നിർണായകമായ മൂന്നാം ഗെയിമിൽ 56 ഷോട്ടുകൾ നീണ്ട ദീർഘമേറിയ റാലികൾ കണ്ടെങ്കിലും, അവസാനം വരെ ആധിപത്യം പുലർത്തിയ ടാൻ നിങ്- ഷെങ്ഷു ജോഡി 21-8ന് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
15 വർഷത്തെ കാത്തിരിപ്പിന് വിരാമം
ലോക ചാമ്പ്യൻഷിപ്പിൽ 15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് ടീം ഒരു മെഡൽ നേടുന്നത്. 2011-ൽ അശ്വിനി പൊന്നപ്പ - ജ്വാല ഗുട്ട സഖ്യം വെങ്കലം നേടിയതിന് ശേഷം ഇതാദ്യമായാണ് ഈ നേട്ടം ആവർത്തിക്കപ്പെടുന്നത്. കൂടാതെ, എച്ച്.എസ് പ്രണോയിക്ക് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന മലയാളി താരമെന്ന നേട്ടവും ട്രീസ ജോളി സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ തന്നെ നാലാം സീഡ് താരങ്ങളെ അട്ടിമറിച്ചാണ് ഇന്ത്യ സെമി ഉറപ്പാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.