"ഇനി കളി മാറും, തന്ത്രങ്ങളും..." വിരാട് കോഹ്‌ലിയുടെ ഉപദേശവും പുതിയ സാങ്കേതികവിദ്യയും; നഗോയയിൽ സിന്ധുവിന്റെ ലക്ഷ്യം സ്വർണം മാത്രം!

നഗോയ: ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷകളുമായി ബാഡ്മിന്റൺ സൂപ്പർ താരം പി.വി. സിന്ധു. കരിയറിലെ തന്റെ നാലാമത്തെ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ താരം മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വർണം മെഡൽ മോഹങ്ങളെക്കുറിച്ചും കരിയറിലെ നിർണ്ണായക മാറ്റങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. 2014-ൽ വെങ്കലവും 2018-ൽ വെള്ളിയും നേടിയ സിന്ധു, ഇത്തവണ സ്വർണ്ണം തന്നെ വേണമെന്ന ഉറച്ച തീരുമാനത്തിലാണ്.

പരിക്കുകളും തുടർച്ചയായ തോൽവികളും കാരണം കരിയറിൽ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി നൽകിയ ഉപദേശമാണ് തനിക്ക് വഴിത്തിരിവായതെന്ന് സിന്ധു വെളിപ്പെടുത്തി. മത്സരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് സമ്മർദ്ദത്തിലാകാതെ, ബാഡ്മിന്റൺ പൂർണ്ണ ഹൃദയത്തോടെ ആസ്വദിക്കാനാണ് കോഹ്‌ലി പറഞ്ഞതെന്നും ഈ വാക്കുകൾ മത്സരത്തിലുടനീളം തന്റെ കാഴ്ചപ്പാട് തന്നെ മാറ്റാൻ സഹായിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

മുപ്പത് വയസ്സ് പിന്നിട്ട സാഹചര്യത്തിൽ കഠിനമായ പരിശീലനത്തേക്കാൾ സ്മാർട്ടായ പരിശീലനത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പരിക്കുകൾ വരാതെ ശരീരം കൃത്യമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പി വി സിന്ധു പറഞ്ഞു. ഹൃദയമിടിപ്പ്, ഉറക്കം, ശാരീരികവും മാനസികവുമായ സമ്മർദ്ദം എന്നിവ കൃത്യമായി നിരീക്ഷിക്കാൻ 'ട്രൂനോം' എന്ന ഉപകരണം കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് തന്റെ ഫിറ്റ്നസ് നിലനിർത്താൻ ഏറെ സഹായിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. കൂടാതെ ഈ ഉപകരണത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത്, ഓരോ ദിവസത്തെയും പരിശീലനത്തിൽ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ഒഴിവാക്കണം എന്ന് കൃത്യമായി തീരുമാനിക്കാൻ തനിക്ക് സാധിക്കുന്നുണ്ടെന്നും സിന്ധു കൂട്ടിച്ചേർത്തു. യുവതാരങ്ങൾക്ക് വേഗത കൂടുതലാണെങ്കിലും അനുഭവസമ്പത്ത് കൊണ്ട് അവരെ നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസവും താരം പങ്കുവെച്ചു.

ഏഷ്യൻ ഗെയിംസ് ടീം ഇനത്തിൽ കസാഖ്സ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. രാജ്യത്തിനായി നൂറു ശതമാനവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ആരാധകരുടെ പൂർണ പിന്തുണ വേണമെന്നും സിന്ധു കൂട്ടിച്ചേർത്തു. 

Tags:    
News Summary - Sindhu Eyes Asian Games Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.