ധാക്ക: മൈതാനത്ത് എക്കാലവും വിവാദങ്ങളുടെ കളിത്തോഴനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അൽഹസൻ. മൈതാനത്തിന് അകത്തും പുറത്തും വിവാദങ്ങൾക്ക് തിരികൊളുത്തി ഇടക്കിടെ താരം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയറോട് കയർത്ത ഷാകിബിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ താരം മറ്റൊരു വിവാദത്തിൽ ചെന്നു ചാടിയിരിക്കുകയാണ്. ബംഗ്ലാദേശിൽ ഒരു സ്വകാര്യ പരിപാടിക്കിടെ ഷാകിബ് ഒരു ആരാധകനെ തൊപ്പി കൊണ്ട് അടിച്ചു. ജനക്കൂട്ടത്തിനിടയിലൂടെ നടന്നു പോകുന്നതിനിടെയാണ് ഷാകിബ് ആരാധകന് നേരെ തിരിഞ്ഞത്. സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ഷാകിബ് തൊപ്പി കൊണ്ട് ആരാധകനെ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. വീഡിയോ പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് ഷാകിബിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്. കുറച്ചുനാളുകൾക്ക് മുമ്പാണ്
ഔട്ട് അനുവദിക്കാത്ത അമ്പയറിനോടുള്ള ദേഷ്യത്തിൽ വിക്കറ്റിൽ ചവിട്ടിയും സ്റ്റമ്പുകൾ ഊരി നിലത്തടിച്ചും ഷാകിബ് ഗ്രൗണ്ടിൽ പ്രശ്നം സൃഷ്ടിച്ചത്. 2021 ധാക്ക പ്രീമിയർ ലീഗിൽ ആയിരുന്നു സംഭവം.
മുഹമ്മദനും അബഹാനി ലിമിറ്റഡും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യം ബാറ്റുചെയ്ത മുഹമ്മദൻ 20 ഓവറിൽ 145 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ അബഹാനിക്കെതരെ ഷാക്കിബ് ബൗളിങിന് എത്തിയപ്പോളായിരുന്നു വിവാദ സംഭവം.
ബാംഗ്ലാദേശ് ടീമിൽ ഷാക്കിബിന്‍റെ സഹതാരമായ മുഷ്ഫിഖർ റഹീമായിരുന്നു ക്രീസിൽ. ഒരു പന്തിൽ ഷാക്കിബ് മുഷ്ഫിഖറിനെതിരെ എൽ.ബി.ഡബ്ല്യു ആവശ്യപ്പെട്ട് അപ്പീൽ ചെയ്തു. എന്നാൽ, അമ്പയർ ഔട്ട് അനുവദിച്ചില്ല. വിക്കറ്റിൽ ചവിട്ടിയാണ് ഷാക്കിബ് ഇതിന്‍റെ ദേഷ്യം തീർത്തത്. അമ്പയറോടു തര്‍ക്കിച്ചുനിന്ന ഷാക്കിബിനെ സഹതാരങ്ങൾ ഓടിയെത്തിയാണ് അനുനയിപ്പിച് അൽ ഹസനെ സമാധാനിപ്പിച്ചത്. മത്സരത്തിനിടെ അമ്പയറിനോട് തർക്കിച്ച് ഷാക്കിബ് സ്റ്റമ്പുകൾ വലിച്ചൂരി നിലത്തടിക്കുകയും ചെയ്തു. രണ്ട് സംഭവങ്ങളുടെയും വിഡിയോ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.